മാന്നാർ: പൊതുവഴിയിൽ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മാന്നാർ സ്റ്റോർ ജംഗ്ഷനിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് നടന്നു പോയ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച തിരുവനന്തപുരം ഉളിയങ്കോട് നാല് സെന്റ് കോളനിയിൽ അജി ഗോപാലിനെയാണ് മാന്നാർ പൊലീസാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം മാന്നാർ സ്റ്റോർ ജംഗ്ഷനിൽ നിന്ന് സമീപത്തുള്ള ബസ് സ്റ്റാൻഡിലേക്ക് നടന്നു പോയ വിദ്യാർത്ഥിനിയെ പ്രതി കടന്ന് പിടിക്കുകയായിരുന്നു.

തുടർന്ന് പെൺകുട്ടി തന്റെ പിതാവിനെ ഫോണിൽ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. പിതാവ് മാന്നാർ പൊലീസിലും വിവരം അറിയിച്ചു. ഇതേ തുടർന്ന് മാന്നാർ പൊലിസ് ഇൻസ്‌പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അഭിരാം, ജോസി, സിവിൽ പൊലിസ് ഓഫീസർമാരായ പ്രദീപ്, സിദ്ദിഖ് ഉൽ അക്‌ബർ എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2015 ൽ ഭാര്യ തീ കൊളുത്തി മരിച്ചതുമായി ബന്ധപ്പെട്ട് ഇയാളുടെ പേരിൽ കേസ് നിലവിൽ ഉള്ളതായും പൊലീസ് പറഞ്ഞു.