തിരുവനന്തപുരം: മഹിളാ മന്ദിരത്തിൽ നിന്നും രണ്ടു കൂട്ടുകാരികളോടൊപ്പം രക്ഷപ്പെട്ടു പോകാൻ ശ്രമിച്ച ദളിത് പെൺകുട്ടിയെ വശീകരിച്ചു കൊണ്ട് പോയി വിവാഹം കഴിച്ചു എന്ന് വിശ്വസിപ്പിച്ചു ലൈംഗികമായി പീഡിപ്പിച്ച കേസിൽ നെയ്യാറ്റിൻകര അമരവിള നടുവോർക്കൊല്ല റെയിൽവേ ഗേറ്റിനു സമീപം കൃഷ്ണ വിലാസം വീട്ടിൽ വിക്രമൻ മകൻ 27 വയസുള്ള സനൽകുമാറിനെ ആണ് തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എംപി ഷിബു ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും ശിക്ഷിച്ചത്.

2016 ലാണ് കേസിനാ സ്പദമായ സംഭവം ഉണ്ടായത്. പതിനേഴു കാരിയായ പെൺകുട്ടി സ്വന്തം പിതാവിനാൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു മഹിളാമന്ദിരത്തിൽ കഴിഞ്ഞു വരികയായിരിന്നു. അവിടെ നിന്നും പെൺകുട്ടി മറ്റു രണ്ടു പെൺകുട്ടികളോടൊപ്പം മതിൽ ചാടി രക്ഷപ്പെട്ടു പോകാൻ ശ്രമിക്കുന്നതിനിടയിൽ പ്രതി പെൺകുട്ടിയ വശീകരിച്ചു ഒരു അമ്പലത്തിൽ കൊണ്ട് പോയി വിവാഹം കഴിച്ചു എന്ന് വിശ്വസിപ്പിച്ച ശേഷം 3 ദിവസം ഒന്നിച്ചു താമസിക്കുകയും അതിനു ശേഷം പെൺകുട്ടിയെ ഉപേക്ഷിക്കുകയും ആണ് ഉണ്ടായതു. വിവാഹം കഴിച്ച ശേഷമാണ് ലൈംഗികമായി ബന്ധപ്പെട്ടതെന്നും അകയാൽ ലൈംഗിക പീഡന കേസ് നിലനിൽക്കില്ല എന്നുള്ള പ്രതിഭാഗത്തിന്റെ വാദം നിലനിൽക്കുന്നതല്ല എന്ന് കോടതി വിധിക്കുകയുണ്ടായി.

കുറവ സമുദായത്തിൽ പ്പെട്ട പെൺകുട്ടിയെ നായർ സമുദായത്തിൽപ്പെട്ട പ്രതി വിവാഹം കഴിച്ച് എന്ന് വിശ്വസിപ്പിച്ചു ലൈംഗികമായി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച സംഭവം അതീവ ഗുരുതരമായ ഒരു കുറ്റ കൃത്യമാണെന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി. അത്യന്തം ഹീനമായ ഒരു പ്രവർത്തിയാണ് പ്രതി ചെയ്തത് എന്നും പ്രതിക്ക് വേറെ ഭാര്യയും മകളും ഉണ്ടെന്നും അകയാൽ ശിക്ഷയിൽ ഇളവ് നൽകണമെന്ന വാദവും കോടതി നിരാ കരിക്കുകയുണ്ടായി.

പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല എന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയുണ്ടായി. ഹരിജന പീഡന നിയമപ്രകാരം ജീവപര്യന്തം കഠിന തടവും 25000 രൂപ പിഴയും പോക്‌സോ നിയമപ്രകാരം 10 വർഷം കഠിന തടവും 25000 രൂപ പിഴയും ആണ് കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 18 സാക്ഷികളെ വിസ്ത്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ഉണ്ടായി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ കെ അജിത് പ്രസാദ് ഹാജരായി.