വിഴിഞ്ഞം: പൂവാറിൽ മതിയായ രേഖകളില്ലാതെ സർവീസ് നടത്തിയ അഞ്ച് സ്വകാര്യ ഉല്ലാസ ബോട്ടുകൾക്ക് തുറമുഖവകുപ്പ് പിഴ ചുമത്തി. സർവീസ് നടത്തുന്ന ബോട്ടുകൾക്ക് ആവശ്യമായ സർവേ സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ, ഇൻഷുറൻസ്, ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളും ഇല്ലെന്ന് കണ്ടെത്തി. ഇതേ തുടർന്നാണ് പിഴയിട്ടത്. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിലാണ് പൂവാർ മേഖലയിൽ പരിശോധന നടത്തിയത്.

പൂവാർ പൊലീസും തുറമുഖവകുപ്പിന്റെ വിഴിഞ്ഞത്തെ പർസർ ഉൾപ്പെട്ട ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയത്. തുറമുഖ വകുപ്പിൽനിന്ന് ലൈസൻസ് നേടിയ 250 ഉല്ലാസ ബോട്ടുകളാണ് പൂവാർ മേഖലയിലുള്ളത്. ഇതിൽ സർവീസ് നടത്തുന്നത് 150 എണ്ണം മാത്രമേയുള്ളൂ. ഇവയിൽ അഞ്ചെണ്ണമാണ് മതിയായ രേഖകളില്ലാതെ സർവീസ് നടത്തിയതെന്ന് തുറമുഖ അധികൃതർ പറഞ്ഞു. ഓരോ ബോട്ടിനും 5,000 രൂപ പിഴചുമത്തി. പർസർ എസ്.വിനുലാൽ, അജിത്, പൂവാർ എസ്‌ഐ. തിങ്കൾ ഗോപകുമാർ, പൊലീസുകാരായ ജിത്തു, രഞ്ജിത് അരുൺ, ജോസഫ് എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധനയ്ക്കെത്തിയത്.