കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർമാരെയും ജീവനക്കാരെയും അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത ആലപ്പുഴ സ്വദേശി അറസ്റ്റിൽ. ആശുപത്രിയിൽ രോഗികൾക്ക് ഒപ്പം എത്തിയ അനിൽകുമാറിനെയാണു സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാൾ ആശുപത്രി ജീവനക്കാരെ ആക്രമിക്കാൻ ശ്രമിക്കുകയും വനിതാ ഡോക്ടർക്കും ജീവനക്കാർക്കുമെതിരെ അസഭ്യവർഷവും നടത്തുകയും ചെയ്തു. ഇന്നലെ രാത്രി പതിനൊന്നരയോടെ സംഘർഷമുണ്ടാക്കിയത്. പൊലീസും ജീവനക്കാരും ചേർന്ന് പ്രതിയെ കീഴടക്കി.

ആക്രമിച്ചിട്ടില്ലെന്നും മദ്യപിച്ച് അസഭ്യം പറയുകയാണ് ചെയ്തതെന്നുമാണ് പൊലിസ് പറയുന്നത്. സംഭവത്തിൽ ആശുപത്രി സംരക്ഷണനിയമ പ്രകാരമം സെൻട്രൽ പൊലിസ് കേസെടുത്തു. കൃത്യനിർവഹണം തടസ്സപെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.

മദ്യപിക്കുന്നതിനിടെയുണ്ടായ അടിപിടിയിൽ പരിക്കുപറ്റിയ രണ്ടു പേരുമായാണു പ്രതി ആശുപത്രിയിലെത്തിയത്. പ്രതിയും മദ്യലഹരിയിലായിരുന്നുവെന്നു സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു.

പരുക്കേറ്റവരിൽ ഒരാളുടെ മുറിവിൽ തുന്നൽ ഇടണം എന്നു ഡോക്ടർ പറഞ്ഞപ്പോഴാണു പ്രതി ബഹളം വയ്ക്കാൻ തുടങ്ങിയത്. തുന്നൽ ഇടേണ്ട കാര്യമില്ലെന്നും വെറുതെ പഞ്ഞിയിൽ മരുന്നു വച്ചു വിട്ടാൽ മതിയെന്നും പ്രതി ഡോക്ടറോടു പറഞ്ഞു. എന്നാൽ, ഡോക്ടർ ഇതിനു വഴങ്ങാതെ വന്നതോടെ പ്രതി ജീവനക്കാരെ അസഭ്യം പറഞ്ഞു.

തുടർന്ന് എയ്ഡ്‌സ് പോസ്റ്റിലുണ്ടായിരുന്ന പൊലീസുകാർ സ്ഥലത്തെത്തിയെങ്കിലും പ്രതി ഇവരെ പിടിച്ചു തള്ളുകയും അക്രമാസക്തനാകുകയും ചെയ്തു. ഇതോടെ സെൻട്രൽ സ്റ്റേഷനിൽ നിന്നു കൂടുതൽ പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധന നടത്തിയ ശേഷം പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇന്നു കോടതിയിൽ ഹാജരാക്കുമെന്നു സെൻട്രൽ പൊലീസ് അറിയിച്ചു.