തിരുവനന്തപുരം: മാല മോഷണം തടഞ്ഞതിന് പേരൂർക്കട അമ്പലംമുക്ക് ചെടി നഴ്‌സറി ഗാർഡൻ ജീവനക്കാരി വിനീതയെ ലോക് ഡൗൺ ദിനം കൊലപ്പെടുത്തിയ കേസിൽ കൊടും കുറ്റവാളിയും തമിഴ്‌നാട്ടിൽ നാലു കൊലക്കേസുകളിൽ പ്രതിയുമായ തോവാള രാജേന്ദ്രന് പ്രൊഡക്ഷൻ വാറണ്ട്. കുറ്റം ചുമത്തലിന് പ്രതിയെ 26 ന് ഹാജരാക്കാൻ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.പി.അനിൽകുമാർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് ഉത്തരവിട്ടു. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 302 (കൊലപാതകം ) 397 (മരണമോ കഠിന ദേഹോപദ്രവമോ ഏൽപ്പിക്കാനുള്ള ശ്രമത്തോടു കൂടിയ കവർച്ച) , 201( തെളിവ് നശിപ്പിക്കൽ) എന്നീ കുറ്റങ്ങൾക്കാണ് കോടതി കേസെടുത്തത്. വിചാരണക്ക് മുന്നോടിയായി കുറ്റം ചുമത്തുന്നതിനായാണ് ജയിലിൽ നിന്നും പ്രതിയെ വിളിച്ചു വരുത്തുന്നത്.

കൊടും കുറ്റവാളിയും പേരൂർക്കട ചായക്കടയിൽ ജോലി ചെയ്യുന്നയാളുമായ തമിഴ്‌നാട് തോവാള വെള്ളിമഠം സ്വദേശി രാജേഷ് എന്ന ഡി. രാജേന്ദ്രൻ (40) ആണ് കേസിലെ ഏക പ്രതി. തമിഴ്‌നാട്ടിൽ നാലു കൊലക്കേസുകൾ ഉൾപ്പെടെ അനവധി കേസുകളിലെ പ്രതിയായ രാജേന്ദ്രൻ അവിടെത്തെ ഗുണ്ടാലിസ്റ്റിലുണ്ട്. നെടുമങ്ങാട് കരിപ്പൂർ ചാരുവള്ളി സ്വദേശിനി വിനീതയെ (38) 2022 ഫെബ്രുവരി 6 ഞായറാഴ്ചയാണ് അമ്പലംമുക്കിലെ ചെടി നഴ്‌സറി കടക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. വിനീതയുടെ 4 പവന്റെ സ്വർണ്ണ മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിൽ കൊലപ്പെടുത്തിയെന്നാണ് കേസ്.

ലോക്ഡൗണായ ഞായറാഴ്ച ഇയാൾ മാല മോഷ്ടിക്കാനായി മറ്റൊരു സ്ത്രീയെ പിന്തുടരുന്നതിനിടെയാണ് അമ്പലം മുക്കിലെ കടയിൽ വിനീത ഒറ്റക്ക് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേന കടയിൽ കയറി മാല പൊട്ടിക്കാൻ ശ്രമിക്കവേ വിനീത ചെറുത്തു. ഇതിനിടെ ഇയാൾ കൈവശം കരുതിയിരുന്ന കത്തിയെടുത്ത് കഴുത്തിൽ കുത്തി. മരണം ഉറപ്പിച്ച ശേഷം മാലയുമായി മെഡിക്കൽ കോളേജിലേക്ക് പോയ ഇയാൾ പിന്നീട് പേരൂർക്കടയിലെ താമസസ്ഥലത്തെത്തി. മാല പണയം വെച്ച് പണം കൈക്കലാക്കുകയും ചെയ്തു.

പേരൂർക്കട പൊലീസ് സ്റ്റേഷന് 50 മീറ്റർ മാത്രം അകലെയുള്ള കടയിൽ തന്നെ കഴിഞ്ഞു. ഒമ്പതാം തീയതി തിരുനെൽവേലി കാവൽക്കിണറിലെ ഒളിസങ്കേതത്തിലേക്ക് പോയി. സംഭവത്തിന് ഒരു മാസം മുമ്പ് പേരൂർക്കടയിലെ ചായക്കടയിൽ എത്തിയ ഇയാൾ എപ്പോഴും കത്തി കൈയിൽ കരുതാറുണ്ടെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.

തമിഴ്‌നാട്ടിൽ ഇരട്ട കൊലക്കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് കേരളത്തിലെത്തിയത്. 2014 ഡിസംബർ 19 ന് വെള്ളമഠത്തിലെഒരു കുടുംബത്തിലെ മൂന്നു പേരെ ഒറ്റ ദിവസം കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് രാജേന്ദ്രൻ. അച്ഛനമ്മമാർക്കൊപ്പം 13 കാരിയായ പെൺകുട്ടിയെയും അന്ന് കൊലപ്പെടുത്തി സ്വർണ്ണവും പണവും കവർച്ച ചെയ്യുകയായിരുന്നു.