കണ്ണൂർ: കോൺഗ്രസിന്റെ നേതൃപദവിയിൽ എത്തണമെങ്കിൽ തട്ടിപ്പ് നടത്തണമെന്ന സ്ഥിതിയാണെന്നും വൻ സാമ്പത്തിക തട്ടിപ്പിന്റെ ഇടനിലക്കാരനായിരുന്നു സുധാകരനെന്നും സിപിഎം നേതാവ് എം വി ജയരാജൻ. കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയില്ലെന്ന പ്രഖ്യാപനം കോൺഗ്രസിന്റെ അണികളോട് കാണിക്കുന്ന ധിക്കാരമാണെന്ന് ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാനത്ത് തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം കോൺഗ്രസിന് തന്നെയാണ്. എന്നാൽ കെപിസിസി അധ്യക്ഷപദവിയിൽ മുൻപ് ഉണ്ടായിരുന്ന നേതാക്കന്മാർ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയാണ് കോൺഗ്രസിനെ നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശ നാണയ വിനിമയ ചട്ടത്തിന്റെ ഫലമായി കുടുങ്ങിക്കിടന്ന 2.64 ലക്ഷം കോടി രൂപ തട്ടിയെടുക്കാനുള്ള ശ്രമമാണ് പുരാവസ്തു തട്ടിപ്പ് കേസ്. മോൻസന് നൽകിയ തുകയുടെ ഒരു പങ്ക് കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കുന്ന തുക റിലീസ് ചെയ്ത് കിട്ടാൻ നൽകുന്ന പണമാണ്. മോൻസൻ സുധാകരന് പണം നൽകുന്നത് താൻ കണ്ടുവെന്ന് മോൻസന്റെ ഡ്രൈവർ കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. ഒരു വൻ സാമ്പത്തിക തട്ടിപ്പിന്റെ ഇടനിലക്കാരനായിരുന്ന കെ. സുധാകരൻ എന്നുവേണം ഇതിൽ നിന്ന് മനസ്സിലാക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അധ്യക്ഷസ്ഥാനം ഒഴിയേണ്ടെന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവാണ്. എന്നാൽ അദ്ദേഹം സമാനമായ ഒരു അഴിമതി കേസിൽ കുടുങ്ങിക്കിടക്കുകയാണ്. ഇരുവരും തമ്മിലുള്ള പരസ്പര ധാരണ തട്ടിപ്പും അഴിമതിയുമുണ്ടെങ്കിൽ കോൺഗ്രസിൽ നേതാവാകാമെന്നാണ് സൂചിപ്പിക്കുന്നത്, എം.വി ജയരാജൻ പറഞ്ഞു