തൃശൂർ: വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടാനച്ഛൻ പിടിയിൽ. പെൺകുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവായ കോട്ടയം സ്വദേശിയായ 56 കാരനെയാണ് പീച്ചി പൊലീസ് സ്റ്റഷൻ ഹൗസ് ഓഫീസർ ബിബിൻ ബി. നായരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കഴിഞ്ഞദിവസം വീട്ടിൽ ആരുമില്ലാത്ത സമയത്താണ് സംഭവം. വീട്ടമ്മയുടെ മൂന്നു മക്കളിൽ ഒരു പെൺകുട്ടിയെ ഇയാൾ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ഉറക്കെ കരഞ്ഞതിനെ തുടർന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് ഇയാളുടെ ഭാര്യയും പെൺകുട്ടികളുടെ അമ്മയുമായ സ്ത്രീ പൊലീസിൽ വിവരമറിയിക്കുകയും പരാതി നൽകുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം ഇയാളെ തെരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് റബർ തോട്ടത്തിൽനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.

17 വർഷം മുമ്പ് ഭർത്താവ് മരിച്ചതിനെ തുടർന്ന് മൂന്ന് കുട്ടികളുള്ള സ്ത്രീ ഇയാളെ വിവാഹം ചെയ്യുകയായിരുന്നു. മുമ്പും ഇയാളുടെ ഭാഗത്തുനിന്ന് പെൺകുട്ടിക്ക് മോശമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇയാളുടെ ഭീഷണിയെ തുടർന്ന് കുട്ടി മറ്റാരോടും വിവരം പറഞ്ഞിരുന്നില്ല. അസി. സബ് ഇൻസ്പെക്ടർ കെ. ജയേഷ്, സി.പി.ഒമാരായ മഹേഷ് ചാക്കോ, കിരൺ വി.കെ, സൗമ്യ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.