കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ ട്യൂഷന് പോയ സഹോദരങ്ങൾ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കോരങ്ങാട് വട്ടക്കൊരുവിൽ താമസിക്കുന്ന അബ്ദുൾ മജീദിന്റെ മക്കളായ മുഹമ്മദ് ആജിൽ(14), മുഹമ്മദ് ആഷിർ (7) എന്നിവരാണ് മരിച്ചത്.

ഉച്ചയോടെ തൊട്ടടുത്തുള്ള വീട്ടിൽ ട്യൂഷന് പോയതായിരുന്നു ഇരുവരും. തിരിച്ചു വരാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരേയും സമീപവാസിയുടെ പറമ്പിലെ കുഴിയെടുത്ത വെള്ളക്കെട്ടിൽ നിന്ന് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ട്യൂഷനു പോകുന്ന വീടിനു സമീപത്ത് കക്കൂസ് നിർമ്മാണത്തിനു വേണ്ടി കുഴിച്ച കുഴിയിലാണ് കുട്ടികൾ വീണത്. കളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

ട്യൂഷനു പോയ കുട്ടികൾ ടീച്ചറുടെ അടുത്ത് എത്താത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിന് ഒടുവിലാണ് വെള്ളക്കെട്ടിൽ ഇരുവരെയും കണ്ടെത്തിയത്. കുഴിയുടെ കരയിൽ ചെരിപ്പും പുസ്തകവും കണ്ടതിനെ തുടർന്ന് തിരയുകയായിരുന്നു.