കണ്ണൂർ: കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ ശ്രീകണ്ഠാപുരത്ത് ഗൂഗിൾ പേ വഴി ഇടപാടുകാരിൽ നിന്നും പണം വാങ്ങി വൻതോതിൽ എം.ഡി.എം.എ ബാംഗളൂരിൽ നിന്നും കൊണ്ടുവന്ന് വിൽപന നടത്തുന്ന രണ്ടുപേരെ പൊലിസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ശ്രീകണ്ഠപുരം അടുക്കത്തെ വടക്കേപറമ്പിൽ സജു (44) ചെങ്ങളായി ചേരൻകുന്നിലെ പുതിയ പുരയിൽ മുഹമ്മദ് ഷഹൽ (24) എന്നിവരെയാണ് ശ്രീകണ്ഠപുരം എസ്.എച്ച്.ഒ ഇൻസ്പെക്ടർ രാജേഷ് മാരാംഗലത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

പിടിയിലായ ഇരുവരും ശ്രീകണഠാപുരത്തെ ഡ്രെവർമാരാണ്. ശനിയാഴ്‌ച്ച രാത്രി പതിനൊന്നുമണിയോടെ ശ്രീകണ്ഠപുരം ഓടത്തുപാലത്തിനു സമീപം വച്ചാണ് ഇവരെ പിടികൂടിയത്. ചെമ്പേരിയിൽ ഒരു ഇടപാടുകാരന് മയക്കുമരുന്ന് നൽകി തിരികെ വരുന്നതിനിടെയാണ് ഇവർ കാറുമായി പിടിയിലായത്. കാറിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 14.06 ഗ്രം എം.ഡി.എം.എ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ഏറെക്കാലമായി ജില്ലയിലെ മലയോര മേഖലയിലടക്കം വ്യാപകമായി മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡംഗങ്ങൾ, ശ്രീകണ്ഠപുരം സ്റ്റേഷൻഎസ്‌ഐ ബാലകൃഷ്ണൻ, എഎസ്ഐമാരായ എം. സുരേഷ്, സി.പി സജിമോൻ ,സീനിയർ സി.പി.ഒമാരായ കെ.സജീവൻ, സി.വി രജീഷ്, എം.വിജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു