തൃശൂർ: തൃശൂരിൽ ആദിവാസി യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആനപ്പാന്തം കോളനിയിലെ ഗീതയാണ് ഭർത്താവ് സുരേഷിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെ ഇരുവരും തമ്മിലുണ്ടായ തർക്കമായിരുന്നു കൊലപാതക കാരണം.

രണ്ടു ദിവസം മുൻപായിരുന്നു ഗീതയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകൊണ്ട് ഗീതയുടെ തലയ്‌ക്കേറ്റ അടിയായിരുന്നു കൊലപാതക കാരണമെന്ന് പൊസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞു. സുരേഷ് കയ്യിൽ കരുതിയിരുന്ന വടിവാൾ കൊണ്ടും അക്രമിച്ചതായാണ് വിവരം. കൊലപാതകത്തിനു ശേഷം ഭർത്താവ് സുരേഷിനെ കാണാതായിരുന്നു. ഇയാൾ കാടുകയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു. ചാലക്കുടി പൊലീസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ഇതിനിടെ ഉപേക്ഷിക്കപ്പെട്ട ആദിവാസി കുടിലിനുള്ളിൽ സുരേഷ് വന്നതായി പൊലീസിനു രഹസ്യ വിവരം ലഭിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സുരേഷിനെ പിടികൂടിയത്. ഇരുവരും ഒരുമിച്ചാണ് മദ്യപിച്ചതെന്ന് സുരേഷ് പൊലീസിൽ മൊഴി നൽകി. ബന്ധുവീട്ടിൽ വച്ചാണ് മദ്യപിച്ചത്. മദ്യപാനത്തെ ചൊല്ലി ഇരുവരും പരസ്പരം തർക്കമുണ്ടായി. ബന്ധുവീട്ടിൽ തുടങ്ങിയ വഴക്ക് വീടുവരെ തുടർന്നു.