കോഴിക്കോട്: താമരശേരിയിൽ ഗർഭിണിക്ക് ക്രൂരമർദനം. 19 വയസുകാരിക്കാണ് ഭർത്താവിന്റെ മർദനമേറ്റത്. ഗുരുതര പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. നില ഗുരതരമല്ല. മർദനത്തിൽ യുവതിയുടെ രണ്ട് കാലും ഒടിഞ്ഞിട്ടുണ്ട്. ആശുപത്രിയിലെത്തി ഇവരുടെ വിശദമായ മൊഴിയെടുക്കുമെന്ന് താമരശേരി പൊലീസ് അറിയിച്ചു.

മയക്കുമരുന്നിന് അടിമയായ ഭർത്താവ് സ്ത്രീധനം കുറഞ്ഞുപോയെന്നും കൂടുതൽ പണം ആവശ്യപ്പെട്ടുമായിരുന്നു ആക്രമിച്ചത്. നേരത്തെ, യുവതിയെ ഇയാൾ ദേഹോപദ്രവം ഏൽപിച്ചപ്പോൾ ഉമ്മയും സഹോദരിയും എത്തി വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് ഇയാൾ ഭീഷണിപ്പെടുത്തി തിരികെ കൊണ്ടുപോയി. അതിന് ശേഷം വീണ്ടും ക്രുരത തുടർന്നു.

ലോഡ്ജിലെത്തിച്ച മകളോട് സുഹൃത്തിന്റെ കൂടെ കഴിയാൻ ആവശ്യപ്പെട്ടെന്നും ഇത് എതിർത്തപ്പോൾ മർദിക്കുകയായിരുന്നെന്നും യുവതിയുടെ ഉമ്മ ആരോപിച്ചു. മകളെ ഇയാൾ മർദിക്കുന്നത് പതിവായിരുന്നു. ഭർത്താവിന്റെ അമ്മയും മകളെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും കുടുംബം പ്രതികരിച്ചു.