കോഴിക്കോട്: കെഎസ്ഇബി ജീവനക്കാരെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചെന്ന പരാതിയിൽ വൈക്കം സ്വദേശിയായ അച്ഛനും മക്കളും അറസ്റ്റിൽ. കഴിഞ്ഞ ദിവസം വെച്ചൂരാണ് സംഭവം. സന്തോഷ് (50), മക്കളായ അർജുൻ (21), അനൂപ് കുമാർ (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.തലയാഴം ഡിവിഷനിലെ ലൈന്മാനെയും കരാർ ജീവനക്കാരനെയുമാണ് സന്തോഷും മക്കളും നായയെ അഴിച്ചുവിട്ട് കടിപ്പിച്ചത്.

വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ ഇവരുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നു.. ഇതിനായി വീട്ടിലെത്തിയ ഉദ്യോഗസ്ഥരെ സന്തോഷും അർജുനും ചേർന്ന് ആക്രമിച്ചിരുന്നു. എന്നാൽ ഇവർ വൈദ്യുതി മോഷ്ടിച്ച് ഉപയോഗിക്കുന്നു എന്നറിഞ്ഞതോടെ ഉദ്യോഗസ്ഥർ വീണ്ടും പരിശോധനയ്ക്ക് എത്തി. തുടർന്ന് സന്തോഷ് മക്കളോടൊപ്പം ചേർന്ന് നായയെ അഴിച്ചുവിട്ട് കടിപ്പിക്കുകയായിരുന്നു. കെഎസ്ഇബി ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പൊലീസ് കേസ് എടുത്തു. പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിട്ടു.