കാസർകോട്: ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായെങ്കിലും മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ജീവിതത്തിൽ ഒന്നിക്കാൻ ഇരുവർക്കും തടസ്സമായി ഇരുരാജ്യങ്ങളിലെയും നിയമ കുരുക്കുകൾ. ഇൻസ്റ്റഗ്രാമിൽ താരങ്ങളായ സൗദി സ്വദേശി അഥീർ അൽ അംറിയാൻ കാസർകോട്ടുകാരൻ ജിയാൻ അസ്മിറുമാണ് ഈ പ്രണയ ജോഡികൾ.

കാമുകൻ ജിയാനെ കാണാൻ മെഡിക്കൽ വിസയിൽ കേരളത്തിലെത്തിയ അഥീറിന് വിസ ലഭിക്കാതായതോടെ ഇരുവരുടേയും വിവാഹം തടസ്സപ്പെട്ടിരിക്കുകയാണ്. ഇരു രാജ്യങ്ങളുടെയും നിയമങ്ങൾ ഇവർക്ക് വിവാഹം കഴിക്കാൻ തടസ്സമാണ്.

ഏഴു മാസമായി മെഡിക്കൽ വിസയിൽ കോഴിക്കോട് താമസിക്കുകയാണ് അഥീറും ജിയാനും. ഇന്ത്യൻ നിയമപ്രകാരം അവർക്ക് വിവാഹം കഴിക്കാൻ സാധിക്കില്ല. സൗദിയിൽ വെച്ച് വിവാഹിതരാണെങ്കിൽ മാത്രമേ ഇവിടെ അവർക്ക് വിസ ലഭിക്കുകയുള്ളു. തൊഴിൽ വിസയോ, നിക്ഷേപകർക്ക് നൽകുന്ന വിസയോ ലഭിച്ചാൽ മാത്രമേ അഥീറിന് ജിയാനെ വിവാഹം കഴിക്കാനാവുകയുള്ളു.

എന്നാൽ സൗദിയിൽ വെച്ച് വിവാഹം കഴിക്കണമെങ്കിൽ സൗദി സർക്കാരിന്റെ അനുമതിയോ, യുവതിയുടെ പിതാവിന്റെ അനുമതിയോ വേണം. സൗദി യുവതിയെ വിവാഹം കഴിക്കുന്നതിന് ജിയന്റെ കുടുംബത്തിന് സമ്മതമില്ല. അഥീറിന്റെ പിതാവ് വിവാഹത്തിന് സമ്മതിക്കാത്തതും ഇരുവർക്കും വെല്ലുവിളിയാണ്.

കഴിഞ്ഞ ഡിസംബറിലാണ് അഥീർ, ജിയാനെ കാണാൻ കേരളത്തിലെത്തിയത്. കാമുകനെ തേടിയുള്ള സൗദി യുവതിയുടെ വരവ് സാമൂഹികമാധ്യമങ്ങളടക്കം ഏറ്റെടുത്തിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. കേരളത്തിലെത്തിയ യുവതി ഒരു തവണ സൗദിയിൽ പോയ ശേഷം തിരിച്ചെത്തുകയായിരുന്നു. സൗദിയിൽ ട്രാൻസ്ലേറ്ററായി ജോലി ചെയ്തുവരികയായിരുന്നു അഥീർ.