പാലക്കാട്: ലോറി ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അമ്മയ്ക്കും മകൾക്കും 1.07 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ലീഗൽ സർവീസസ് അഥോറിറ്റിയുടെ ലോക് അദാലത്തിൽ തീരുമാനം. മണ്ണാർക്കാട് സ്വദേശിനിയായ അനുരാധയ്ക്കും മകൾ പത്മപ്രിയയ്ക്കുമാണ് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധിയായത്. 2019 ജനുവരി 28നാണ് മരുതറോഡിൽ വച്ചു ഇവരെ ലോറി ഇടിച്ചത്.

ഗുരുതരമായ പരുക്കേറ്റ അനുരാധ ഇപ്പോഴും കിടപ്പിലാണ്. പത്മപ്രിയയുടെ കാലിനു വലിയ പരുക്കുണ്ട്. അനുരാധയ്ക്ക് 62 ലക്ഷം രൂപയും പത്മപ്രിയയ്ക്കു 45 ലക്ഷം രൂപയും നൽകാൻ ഇൻഷുറൻസ് കമ്പനി സമ്മതിച്ചതോടെ കേസ് തീർപ്പായി. പാലക്കാട് ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി തീർപ്പാക്കുന്ന വലിയ നഷ്ടപരിഹാര സംഖ്യകളിലൊന്നാണിത്. പരുക്കേറ്റവർക്കായി അഡ്വ.സി.മാധവൻകുട്ടി ഹാജരായി.