തിരുവനന്തപുരം: സമസ്ത മേഖലകളിലും കേരളത്തിന്റെ മുന്നേറ്റം വ്യക്തമാക്കാനെന്ന പേരിൽ സർക്കാർ നടത്തുന്ന കേരളീയം-2023 പരിപാടി യു.ഡി.എഫ് ബഹിഷ്‌കരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ നടത്തുന്ന പര്യടന പരിപാടികളിലും യു.ഡി.എഫ് സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഈ രണ്ട് പരിപാടികളും സർക്കാർ ചെലവിലുള്ള തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളാണ്. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളുടെ പ്രചരണ പരിപാടികൾ ഇടതുമുന്നണി സ്വന്തം നിലയിൽ സംഘടിപ്പിക്കണം. അല്ലാതെ സർക്കാർ ഖജനാവിലുള്ള പൊതുജനങ്ങളുടെ നികുതിപണം ദുരുപയോഗം ചെയ്യരുത്. സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് സർക്കാർ അടുത്ത ധൂർത്തിന് കളം ഒരുക്കുന്നത്.

സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാത്തതിനാൽ കുട്ടനാട്ടിൽ കർഷകൻ അത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസമാണ്. സാധാരണക്കാരന്റെ കഴുത്തറുക്കുന്ന നികുതിക്കൊള്ള ഒരു ഭാഗത്ത് നടക്കുമ്പോൾ വൻകിടക്കാർക്ക് നികുതി വെട്ടിപ്പിനുള്ള പറുദീസയായി കേരളം മാറി. ക്ഷേമ പദ്ധതികൾക്ക് പോലും പണമില്ല. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ചോദ്യചിഹ്നമായി നിൽക്കുന്നു. അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ്.

വികൃതമായ സർക്കാരിന്റെ മുഖം മിനുക്കുന്നതിനാണ് ഖജനാവിൽ നിന്ന് കോടികൾ ചെലവഴിക്കുന്നത്. ഇക്കാര്യത്തിൽ പ്രതിപക്ഷവുമായി ഒരു ആലോചനയും നടത്തിയിട്ടുമില്ല. ഈ സാഹചര്യത്തിൽ രണ്ട് പരിപാടികളും യു.ഡി.എഫ് ബഹിഷ്‌കരിക്കുമെന്ന് സതീശൻ അറിയിച്ചു