മട്ടന്നൂർ: പതിനഞ്ചുകാരിയായ പെൺകുട്ടിയെ മദ്യംനൽകി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ രണ്ടാനമ്മയുടെ പിതാവിനെ ജീവപര്യന്തം തടവ്. 2019-ൽ കരിക്കോട്ടക്കരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിന് പുറമേ 1,57,000 രൂപ പിഴയടയ്ക്കാനും മട്ടന്നൂർ പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചു. കൂടാതെ വിവിധ വകുപ്പുകളിൽ 43 വർഷം തടവും വിധിച്ചിട്ടുണ്ട്.

കുട്ടിയെ പീഡിപ്പിക്കാൻ കൂട്ടുനിന്ന രണ്ടാനമ്മയുടെ മാതാവിന് 48 വർഷം തടവും 1,35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പീഡനം നടന്നത് മറച്ചുവെച്ച കുട്ടിയുടെ രണ്ടാനമ്മയ്ക്ക് കോടതി കഴിയുംവരെ തടവും 5000 രൂപ പിഴ അടയ്ക്കാനും മട്ടന്നൂർ പോക്‌സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചു.

പെൺകുട്ടി സ്വന്തം വീട്ടിൽവച്ചാണ് പീഡനത്തിനിരയായത്. കുട്ടിയുടെ രണ്ടാനമ്മയുടെ മാതാപിതാക്കൾ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. പിഴത്തുകയിൽ 2,50,000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണം.

കരിക്കോട്ടക്കരി എസ്‌ഐ. ശിവൻ ചോടോത്താണ് കേസ് രജിസ്റ്റർ ചെയ്തത്. ഡിവൈ.എസ്‌പി. സജേഷ് വാഴാളപ്പിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി. ഷീന ഹാജരായി.