വയനാട്: മാനന്തവാടിയിൽ ലോഡ്ജ് ജീവനക്കാരന് മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണം. ലോഡ്ജിൽ മുറി നൽകുന്നതിനായി അഡ്വാൻസ് പണം ചോദിച്ചതിനാണ് യുവാക്കൾ ജീവനക്കാരനെ മർദ്ദിച്ചത്. സന്നിധി ലോഡ്ജ് ജീവനക്കാരനായ രാജനാണ് യുവാക്കളുടെ മർദ്ദനമേറ്റത്. മൂക്കിന് ഗുരുതരമായ പരിക്കേറ്റ രാജൻ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാക്കൾ ലോഡ്ജിൽ മുറി ആവശ്യപ്പെട്ടു. തുടർന്ന് രാജൻ ലോഡ്ജിൽ മുറി നൽകാനായി അഡ്വാൻസ് പണം ആവശ്യപ്പെട്ടപ്പോഴായിരുന്നു മർദ്ദനം. യുവാക്കൾ ഒരു മണിക്കൂറിലധികം നേരം ലോഡ്ജിൽ പരാക്രമം നടത്തി.

അതേസമയം 'കെഎൽ 58 എഇ 0427' ബൈക്കിൽ എത്തിയ യുവാക്കളാണ് തനിക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതെന്നും ബൈക്കിന്റെ നമ്പർ ഉൾപ്പെടെ പൊലീസിൽ പരാതി നൽകിയിട്ട് പ്രതികളെ പിടികൂടിയില്ലെന്നുമാണ് പരിക്കേറ്റ രാജൻ പറയുന്നത്.