ഇടുക്കി: കരുണാപുരം ഗ്രാമപഞ്ചായത്തിലെ പണികഴിപ്പിച്ച ഓപ്പൺ സ്റ്റേജിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ പൊതുജനങ്ങൾ എത്താത്തിൽ പ്രകോപിതനായി വേദി വിട്ട് എം എം മണി എംഎൽഎ. മണിയുടെ നാവ് നേരെയാകുവാൻ പ്രാർത്ഥന യജ്ഞം സംഘടിപ്പിച്ച മഹിളാ കോൺഗ്രസ് നേതാവ് മിനി പ്രിൻസ് പ്രസിഡന്റായുള്ള പഞ്ചായത്തിന്റെ കേരളോത്സവ സമാപന വേദിയിലാണ് സംഭവം.

പത്തിൽ താഴെ ആളുകൾ മാത്രമാണ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി വന്നത്. ഇതാണ് എംഎം മണിയെ പ്രകോപിപ്പിച്ചത്. ഉദ്ഘാടനം നടത്തിയെന്നുവരുത്തി മണി ഉടൻ മടങ്ങി. കരുണാപുരം പഞ്ചായത്ത് സർക്കാർ ഫണ്ട് ദുരുപയോഗിക്കുന്നുവെന്ന് മണി ആരോപിക്കുമ്പോൾ നേരത്തെ പരിപാടി തുടങ്ങിയതിനാൽ ആളുകുറഞ്ഞെന്നാണ് മിനിയുടെ മറുപടി.

കരുണാപുരം ഗ്രാമപഞ്ചായത്തിലെ പണികഴിപ്പിച്ച ഓപ്പൺ സ്റ്റേജിന്റെ ഉദ്ഘാടനവും കേരളോത്സവത്തിന്റെ സമാപന സമ്മേളനവും നടക്കുന്ന വേദിയിലായിരുന്നു സംഭവം. എം എം മണി പറഞ്ഞതുകൊണ്ട് ചടങ്ങ് നേരത്തെ നടത്തിയതാണ് ആളുകൾ കുറയാൻ കാരണമായി സംഘാടകർ ചൂണ്ടിക്കാട്ടുന്നത്. ആറ് മണിക്ക് തീരുമാനിച്ച പരിപാടി അഞ്ചേകാലിന് തുടങ്ങേണ്ടിവന്നാൽ ആളുണ്ടാകുമോയെന്നാണ് പ്രഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസിന്റെ ചോദ്യം.

മണിയുടെ നാവ് നേരെയാകുവാൻ മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രാർത്ഥനാ യജ്ഞം സംഘടിപ്പിച്ചിതിലുള്ള ചൊരുക്ക് ഇവിടെ തീർത്തുവെന്ന് മിനി പ്രിൻസ് രഹസ്യമായി ആരോപിക്കുന്നുണ്ട്. അതേസമയം ആളെകൂട്ടാതെ എവിടെ പരിപാടി നടത്തിയാലും എതിർക്കുമെന്നാണ് എം എം മണി പറയുന്നത്.