കാസർകോട്: കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നഗരത്തിലെ വിവിധ ഭക്ഷണ ശാലകളിൽ പരിശോധന നടത്തി. 12 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ ഏഴ് റെസ്റ്റോറന്റുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർഥങ്ങൾ പിടികൂടി നശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

കാഞ്ഞങ്ങാട് ബസ്റ്റാൻഡ് പരിസരത്തുള്ള ഹോട്ടൽ റഹ്‌മത്ത്, ചമ്പട്ടം വയലിലെ ടേസ്റ്റി ഹോട്ടൽ കൃഷ്ണ ഭവൻ ഹോട്ടൽ തോയമ്മലിലെ ഹോട്ടൽ ഐശ്വര്യ ആറങ്ങാടിയിലെ ഹോട്ടൽ പറമ്പത്ത് ഹോട്ടൽ തനിമ തെരുവത്തെ ഹോട്ടൽ ഗണേശ് എന്നിവിടങ്ങളിൽ നിന്നാണ് ആരോഗ്യ വിഭാഗം പഴയ ഭക്ഷണം പിടികൂടിയത്. മനുഷ്യർക്ക് ഒരിക്കലും കഴിക്കാൻ പാടില്ലാത്ത രീതിയിലുള്ള ഭക്ഷണമായിരുന്നു പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങൾ എന്നാണ് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത അഭിപ്രായപ്പെട്ടത്.

പരിശോധനക്ക് ക്ലീൻ സിറ്റി മാനജർ ഷൈൻ പി ജോസ് നേതൃത്വം നൽകി.പബ്ലിക് ഇൻസ്‌പെക്ടർമാരായ ഷിജു കെ, ബിജു ആണൂർ, രൂപേഷ് പി ടി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ഉടമകൾക്ക് പിഴ ഈടാക്കുന്നതിനായി നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ എത്ര മരണങ്ങൾ സംഭവിച്ചാലും എന്തൊക്കെ ശിക്ഷ നടപടികൾ കൈകൊണ്ടാലും ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല എന്നുള്ളതാണ് ചിലരുടെ ചിന്ത. അത്രക്കാരെ നിയമ നടപടികളിലൂടെ ഒന്ന് തലോടി വിടുകയല്ല ചെയ്യേണ്ടത് ഇനി ഒരിക്കലും ഇത് ആവർത്തിക്കാനുള്ള സാഹചര്യം അവർക്ക് ഉണ്ടാകരുതെന്നു ചെയർപേഴ്‌സൺ പറഞ്ഞു.