തൃശൂർ: മാരക മയക്കു മരുന്നു വിൽപ്പനയും സാമൂഹ്യ വിരുദ്ധ പ്രവർതതനവും അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. തെക്കുംകര വില്ലേജ് പനങ്ങാട്ടുകര കോണിപറമ്പിൽ വീട്ടിൽ സുമേഷിനെ (ഫ്രീക്കൻ - 29) ആണ് വടക്കാഞ്ചേരി പൊലീസ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. തൃശ്ശൂർ സിറ്റി ജില്ലാ പൊലീസ് മേധാവി അങ്കിത് അശോകന്റെ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജ കാപ്പ ചുമത്തി ഒരു വർഷക്കാലത്തേക്ക് തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.

കഞ്ചാവ് ഉൾപ്പെടെയുള്ള മാരക മയക്കു മരുന്നുകളുടെ വിൽപന നടത്തിയതിനും, തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി പണം അപഹരിച്ചതിനും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനുമാണ് പൊലീസ് നടപടി. വടക്കാഞ്ചേരി, എരുമപ്പെട്ടി, എറണാകുളം ജില്ലയിലെ കളമശ്ശേരി എന്നീ പൊലീസ് സ്റ്റേഷനുകളിലും, വടക്കാഞ്ചേരി എക്‌സൈസ് റെയ്ഞ്ച് ഓഫീസിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.

പൊതു സമാധാനത്തിനും, പൊതുജനാരോഗ്യത്തിനും ഭീഷണി ഉണ്ടാക്കുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും തടയുന്നതിനായി പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.