തിരുവനന്തപുരം: അനധികൃത മദ്യക്കച്ചവടത്തിനിടെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തിയ കേസിലെയടക്കം പ്രതി എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായി. വള്ളക്കടവ് കെവി പുരയിടത്തിൽ നിമ ഹൗസിൽ റോഷി വർഗീസിനെയാണ് (44) എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്.

വലിയതുറ ഭാഗത്ത് പുലർച്ചെ നടത്തിയ പരിശോധനയിലാണ് 25 ലിറ്റർ വിദേശ മദ്യവുമായി ഇയാൾ അറസ്റ്റിലാകുന്നത്. മദ്യശാലകൾ അവധിയായതിനാൽ കച്ചവടത്തതിനായി സൂക്ഷിച്ചിരുന്ന വിദേശ മദ്യവും മദ്യം വിറ്റ വകയിലുള്ള രൂപയും ഇയാളിൽ നിന്നും കണ്ടെടുത്തു. മദ്യശാലകൾ അടവുള്ള ദിവസങ്ങളിൽ വൻ തോതിൽ ഈ ഭാഗങ്ങളിൽ ഇയാൾ മദ്യവിൽപ്പന നടത്തിവരുന്നതായി സൂചന ലഭിച്ചതിനാൽ സർക്കിൾ ഇൻസ്‌പെക്ടർ ബി. എൽ. ഷിബുവിന്റെ ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി.

വലിയതുറപള്ളിയിൽ അടിപിടി നടത്തിയതുമായി ബന്ധപ്പെട്ടും അഞ്ചൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു അമ്പലത്തിലെ ഭണ്ഡാരപ്പെട്ടി കുത്തിതുറന്ന് മോഷണം നടത്തിയ കേസിലും പ്രതിയായി കോടതി ജ്യാമ്യത്തിലിരിക്കെയാണ് പിടിയിലാക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

പരിശോധനയിൽപ്രിവന്റീവ് ഓഫീസർമാരായ രാജേഷ്‌കുമാർ, സന്തോഷ്‌കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്, സുരേഷ്ബാബു, നന്ദകുമാർ, അക്ഷയ്‌സുരേഷ് ഡ്രൈവർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.