തലശേരി: മാഹിയിൽ പെട്രോൾ പമ്പിൽ നിന്നും പണവുമായി കടന്നു കളഞ്ഞ വയനാട് ജില്ലക്കാരനായ ജീവനക്കാരനെ മാഹി പൊലീസ് ഡൽഹിയിൽ വെച്ച് അറസ്റ്റു ചെയ്തു. മാഹിയിലെ മയ്യഴി പെട്രോളിയത്തിൽ ജീവനക്കാരനായി എത്തിയ വയനാട് നടവയൽ സ്വദേശി കെ.സി ഷൈലനെയാണ് മാഹി സി ഐ ആർ ഷൺമുഖവും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ സെപ്റ്റംബർ ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. പമ്പിൽ ജോലിക്കെത്തിയ ആദ്യ ദിനം തന്നെ ലഭിച്ച മുഴുവൻ കലക്ഷനായ ഒരു ലക്ഷത്തി അൻപത്തിയൊന്നായിരം രൂപയുമായി ഇയാൾ കടന്നു കളയുകയായിരുന്നു. തുടർന്ന് സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ ഇയാളെ തിരിച്ചറിയുകയായിരുന്നു.

മൊബൈൽ ടവർ ലൊക്കേഷനിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മാഹി പൊലീസ് ഡൽഹിൽ എത്തുകയും ഡൽഹിയിലെ ബദൽപൂറിൽ നിന്നും പൊലീസ് സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു. കേരളത്തിൽ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഷൈലനെന്ന്മാഹി പൊലീസ് സൂപ്രണ്ട് രാജശേഖര വള്ളാട്ട് പറഞ്ഞു. മാഹി എസ്‌ഐ.റെനിൽ കുമാർ, എഎസ്ഐ കിഷോർകുമാർ, പൊലീസുക്കാരായ ശ്രീജേഷ്, റോഷിത്ത് പാറേമ്മൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മാഹി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.