കൊച്ചി : കേരളത്തിലെ വിമാനത്താവളങ്ങൾവഴിയുള്ള സ്വർണക്കടത്തിന് ഒത്താശ ചെയ്ത മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഡൽഹി സ്വദേശികളായ രോഹിത് കുമാർ ശർമ, കൃഷൻ കുമാർ, ബിഹാർ സ്വദേശി സാകേന്ദ്ര പാസ്വാൻ എന്നിവർക്കെതിരേയാണ് നടപടി. കസ്റ്റംസിൽ അപൂർവമായാണ് ഈ രീതിയിൽ സർവീസിൽനിന്ന് ഒഴിവാക്കുന്നത്.

ഇതേ കുറ്റത്തിന് ആദ്യം പിരിച്ചുവിട്ടെങ്കിലും ഇവരെ തിരിച്ചെടുത്തിരുന്നു. രണ്ടാം അന്വേഷണത്തിലും കുറ്റക്കാരെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഇവരെ കള്ളക്കടത്തുകാരുമായി ബന്ധപ്പെടുത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനും ഡൽഹി സ്വദേശിയുമായ രാഹുൽ പണ്ഡിറ്റിനെ മൂന്നുവർഷംമുമ്പ് പുറത്താക്കിയിരുന്നു.

കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലാണ് പുറത്താക്കിയവർ ജോലിചെയ്തിരുന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) 2019 ഓഗസ്റ്റ് 19-ന് കണ്ണൂർ വിമാനത്താവളത്തിൽ 4.5 കിലോഗ്രാം സ്വർണം പിടിച്ചിരുന്നു. ഇതിനു സഹായിച്ചെന്ന് വ്യക്തമായതിനെത്തുടർന്ന് ഇവർ അറസ്റ്റിലായി. അന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറായിരുന്ന സുമിത് കുമാർ ഇവരെ പിരിച്ചുവിട്ട് ഒരുകോടി രൂപവരെ പിഴ ചുമത്തി. നടപടിക്കെതിരേ ഇവർ ചീഫ് കമ്മിഷണറെ സമീപിച്ചു. പിഴത്തുകയുടെ 7.5 ശതമാനം കെട്ടിവച്ചായിരുന്നു അപ്പീൽ. വാദം കേട്ടശേഷം സർവീസിൽ തിരിച്ചെടുക്കാനും പുനരന്വേഷണത്തിനും ഉത്തരവിട്ടു.