തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണനുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും മുൻ എംപിയും സിപിഎം നേതാവുമായ എ സമ്പത്തിനെ മാറ്റി. കേളാ ഗസറ്റഡ് ഓഫീസേർസ് അസോസിയേഷൻ നേതാവായിരുന്ന കെ ശിവകുമാറിനെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പകരം നിയമിച്ചു.

കഴിഞ്ഞ സർക്കാരിൽ മന്ത്രി ടികെ രാമകൃഷ്ണന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി കെ ശിവകുമാർ പ്രവർത്തിച്ചിട്ടുണ്ട്. മന്ത്രി കെ രാധാകൃഷ്ണനും എ സമ്പത്തും തമ്മിൽ ദീർഘനാളായി അഭിപ്രായഭിന്നതയുണ്ടായിരുന്നുവെന്നും മന്ത്രിയുടെ അതൃപ്തിയെ തുടർന്നാണ് സമ്പത്തിനെ നീക്കിയതെന്നുമാണ് വിവരം.

മൂന്ന് തവണ ആറ്റിങ്ങൽ എംപിയായിരുന്ന എ സമ്പത്ത് 2019 ലെ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശിനോട് തോറ്റിരുന്നു. തുടർന്ന് ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടിയായി പോയ അദ്ദേഹം ഇടതുമുന്നണിക്ക് തുടർഭരണം കിട്ടിയതോടെയാണ് തിരികെ കേരളത്തിലേക്ക് വന്നത്. മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമനം കിട്ടിയത്.

എന്നാൽ ഡൽഹിയിൽ 7.26 കോടി രൂപ സർക്കാർ പണം ചെലവാക്കിയതും, പാർട്ടിയിൽ സജീവമല്ലാത്തതും എ സമ്പത്തിന് തിരിച്ചടിയായി. ജില്ലാ കമ്മിറ്റിയംഗമായിരുന്ന സമ്പത്തിനെ 2022 ൽ പാർട്ടി പ്രവർത്തനം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി തരംതാഴ്‌ത്തിയിരുന്നു. ഇതിന് ശേഷമാണ് മന്ത്രിയും പിഎസും തമ്മിൽ ഭിന്നതയുണ്ടായതും. ഇതോടെ സർക്കാരിലെ സുപ്രധാന സ്ഥാനത്ത് നിന്ന് സമ്പത്തിനെ നീക്കുകയായിരുന്നു.