മാന്നാർ: മയക്കുമരുന്ന് നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്ന ഗുളികകളുമായി രണ്ട് യുവാക്കൾ മാന്നാർ പൊലീസിന്റെ പിടിയിൽ. ഓച്ചിറ മേമന തട്ടേക്കാട്ട് കോട്ടയിൽ സാഫത്ത് (24), ഓച്ചിറ മേമന കുറച്ചിരേത്ത് വീട്ടിൽ ഇർഫാദ് (22) എന്നിവരാണ് മാന്നാർ പൊലീസ് പിടികൂടിയത്.

ഗുളിക അഞ്ച് സ്ട്രിപ്പുകളിൽ ആയി 50 എണ്ണം ഇരുവരുടെയും കയ്യിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ ജോസ് മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുളികകൾ പിടികൂടിയത്.

ഡോക്ടറുടെ വ്യാജ കുറിപ്പടിയുമായി ഇരു ചക്ര വാഹനത്തിൽ എത്തിയപ്പോഴാണ് പ്രതികളെ പൊലീസ് പിടുകൂടിയത്. ജില്ലയിലെ പുതിയ മെഡിക്കൽ സ്റ്റോറുകൾ കണ്ടെത്തിയാണ് ഈ ഗുളികകൾ പ്രതികൾ വാങ്ങുന്നത്.

ഗുളികയുടെ കൂടെ മറ്റ് മയക്കുമരുന്ന് ചേരുവകൾ കൂടി ചേർത്ത് കൂടുതൽ ലഹരിയുള്ള മയക്കുമരുന്നാക്കി കച്ചവടം നടത്തുന്നതാണ് പ്രതികളുടെ രീതി. മാന്നാർ എസ് ഐ ബിജുക്കുട്ടൻ, ജി എസ് ഐമാരായ സുദീപ്, വിജയകുമാർ, സിവിൽ പൊലീസ് ഓഫീസർ ശ്രീകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.