പൊൻകുന്നം: ബസ് യാത്രയ്ക്കിടെ യുവതിയെ ശല്യം ചെയ്ത പൊലീസുകാരൻ അറസ്റ്റിലായി. പെരുവന്താനം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ (സിപിഒ) പെരുവന്താനം തത്തൻപാറയിൽ അജാസ്മോൻ (35) ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

കുഞ്ഞിനെയും കൊണ്ടു ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ആണ് പൊലീസുകാരൻ പിന്നാലെ കൂടി ശല്യം ചെയ്തത്. ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെയാണു സംഭവം. കുഞ്ഞുമായി സ്വകാര്യ ബസിൽ കോട്ടയത്തു നിന്നു യുവതി പൊൻകുന്നത്തേക്ക് യാത്ര ചെയ്യുമ്പോൾ അതേ ബസിൽ അജാസ്‌മോനുണ്ടായിരുന്നു. അവിടം മുതൽ ചെറിയ തോതിൽ ശല്യം ചെയ്തിരുന്നതായി യുവതി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.

പൊൻകുന്നം സ്റ്റാൻഡിലിറങ്ങിയ യുവതി പിന്നീടു കയറിയ മുണ്ടക്കയത്തേക്കുള്ള സ്വകാര്യബസിലും ഇയാൾ കയറി. തൊട്ടു പിന്നിലെ സീറ്റിലിരുന്നു ശല്യം തുടങ്ങിയതോടെ യുവതി ഭർത്താവിനെ ഫോണിൽ വിവരമറിയിച്ചു. ഭർത്താവ് ഇതേ ബസിൽ വഴിയിൽ നിന്നു കയറി. വീണ്ടും ശല്യം ചെയ്തതോടെ യുവതി പ്രതികരിച്ചു. ഇതോടെ ബസിൽ യുവതിയുടെ ഭർത്താവും പ്രതിയും തമ്മിൽ സംഘർഷമുണ്ടായി.

ബസുകാർ സംഭവം പൊലീസിൽ അറിയിക്കുകയും ചെയ്തു. ബസ് കാഞ്ഞിരപ്പള്ളിയിൽ എത്തിയപ്പോൾ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് ഇയാൾ പൊലീസുകാരനാണെന്ന് അറിയുന്നത്. സംഭവം നടന്നതു പൊൻകുന്നം സ്റ്റേഷൻ പരിധിയിലായതിനാൽ പൊൻകുന്നം പൊലീസെത്തിയാണ് യുവതിയുടെ മൊഴിപ്രകാരം അജാസ്മോനെ അറസ്റ്റ് ചെയ്തത്.