ബെംഗളുരു: വിവാഹത്തിന് പിന്നാലെ മകന്റെ ഭാര്യ ഗർഭിമിയായത് ഇഷ്ടമായില്ല. പ്രസവിച്ചതിനു മാസങ്ങൾക്ക് പിന്നാലെ മകന്റെ കുഞ്ഞിനെ മുത്തശ്ശി കൊന്നതായി ആരോപണം. കർണാടകയിലെ ഗാഡക് ബേടാഗെരിയിലാണ് സംഭവം. ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ മുത്തശ്ശി അടയ്ക്ക കൊടുത്തു കൊലപ്പെടുത്തിയെന്നാണ് കുഞ്ഞിന്റെ അമ്മ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.

പ്രസവ ശേഷം അഞ്ചാം മാസമാണ് യുവതി ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയത്. പ്രസവിച്ചതു മുതൽ മകന്റെ ഭാര്യയോടും ചെറുമകനോടും അകൽച്ച കാണിച്ചിരുന്നതായും യുവതി ആരോപിക്കുന്നു. നാഗരത്‌ന, ഗജേന്ദ്ര ദമ്പതികളുടെ മകനും ഒൻപതു മാസം പ്രായമായ അദ്വികിന്റെ മരണത്തിലാണ് ഭർതൃമാതാവിനെതിരെ പുത്രവധു പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഭർതൃമാതാവ് സരോജത്തിനെതിരെയാണ് പരാതി. ചെറിയ പ്രായത്തിൽ അമ്മയായതിന് ഭർതൃമാതാവ് നിരന്തരമായി കുറ്റപ്പെടുത്തിയിരുന്നതായി യുവതി പരാതിയിൽ വിശദമാക്കുന്നു.

വിവാഹത്തിന് ശേഷം ഏറെ വൈകാതെ ഗർഭം ധരിച്ചതും പ്രസവിച്ചതിലും ഭർതൃ മാതാവിന് അസംതൃപ്തിയുണ്ടായിരുന്നുവെനനാണ് നാഗരത്‌ന ആരോപിക്കുന്നത്. പ്രസവശേഷവും കുറ്റപ്പെടുത്തൽ അവസാനിച്ചില്ലെന്നും അദ്വികിന് ഭർതൃമാതാവ് അടയ്ക്ക നൽകിയെന്നും ഇതാണ് കുഞ്ഞിന്റെ മരണകാരണം ആയതെന്നുമാണ് യുവതിയുടെ പരാതി.

നവംബർ 22നാണ് അദ്വികിന്റെ സംസ്‌കാരം നടന്നത്. യുവതിയുടെ പരാതിക്ക് പിന്നാലെ അദ്വികിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടത്തിന് അയച്ചിരിക്കുകയാണ് പൊലീസ്. എന്നാൽ മകന്റെ ഭാര്യയുടെ ആരോപണം വ്യാജമാണെന്നാണ് സരോജം വിശദമാക്കുന്നത്. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പ്രതികരിക്കുന്നത്. ഭർത്താവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയാണ് മരുമകൾ പരാതി ഉന്നയിച്ചത്.