ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരിയിലെയും ജമ്മുകശ്മീരിലെയും നിയമസഭകളിൽ വനിതാ സംവരണം ഏർപ്പെടുത്തുന്നതിനുള്ള ബില്ലുകൾ രാജ്യസഭ പാസാക്കി.പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് രാജ്യസഭയിൽ ബില്ലുകൾ പാസാക്കിയത്. ഗവൺമെന്റ് ഓഫ് യൂണിയൻ ടെറിട്ടറി (ഭേദഗതി) ബില്ലും ജമ്മു കശ്മീർ പുനഃസംഘടന (രണ്ടാം ഭേദഗതി) ബില്ലും കഴിഞ്ഞ ആഴ്ച ലോക്‌സഭയിൽ പാസാക്കിയിരുന്നു.

ജമ്മുകശ്മീർ നിയമസഭയിൽ സ്ത്രീകൾക്ക് 33 ശതമാനം സീറ്റുകൾ സംവരണം ചെയ്യുന്ന ബില്ലാണ് ജമ്മു കശ്മീർ പുനഃസംഘടന (രണ്ടാം ഭേദഗതി) ബിൽ. ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്നുപേർ സ്ത്രീകളായിരിക്കണമെന്ന 128-ാം ഭരണഘടനാ ഭേദഗതി ബില്ലിന് ആനുപാതികമായുള്ളതാണിത്. പുതുച്ചേരി നിയമസഭയിൽ സ്ത്രീകൾക്കായി 33 ശതമാനം സീറ്റുകൾ സംവരണം ചെയ്യുന്നതിനുള്ള ബില്ലാണ് ഗവൺമെന്റ് ഓഫ് യൂണിയൻ ടെറിട്ടറി (ഭേദഗതി) ബിൽ. ഇരു ബില്ലുകളും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് രാജ്യസഭയിൽ അവതരിപ്പിച്ചത്.