വിഴിഞ്ഞം: മാതാപിതാക്കൾക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ, നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഏഴു വയസ്സുകാരൻ ദാരുണമായി മരിച്ചു. കൈക്കുഞ്ഞുൾപ്പെടെ മാതാപിതാക്കൾ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. വെണ്ണിയൂർ നെല്ലിവിള മുള്ളുകാട് കാവിൻപുറം ബഥേൽ ഭവനിൽ സിബിൻ-ദീപ ദമ്പതികളുടെ മൂത്ത മകൻ ആരോൺ(7) ആണ് മരിച്ചത്.

വിഴിഞ്ഞം കല്ലുവെട്ടാൻകുഴി മുക്കോല സർവീസ് റോഡിൽ വ്യാഴാഴ്ച രാവിലെ ഏഴിനാണ് അപകടം. സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ട്രെയിലറിനു പിന്നിലാണ് ഇടിച്ചതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. സ്‌കൂട്ടറിന് മുൻവശത്തുനിന്നു യാത്ര ചെയ്ത ആരോണിന് ഗുരുതര പരുക്കേറ്റു. ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. നാലു മാസം പ്രായമുള്ള ഇവരുടെ ഇളയ കുഞ്ഞ് അലോഷ്യസ് ഉൾപ്പെടെ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ആരോൺ വിഴിഞ്ഞം എസ്എഫ്എസ് സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. സംസ്‌കാരം നടത്തി.