ആലപ്പുഴ: കളർകോട്ട് വീടുകയറി ഗുണ്ടാക്രമണം. കൈതവന ജങ്ഷന് കിഴക്കുവശം ബീനാ കോട്ടേജിൽ നളിനാക്ഷിയുടെ (82) വീട്ടിലാണ് രണ്ടംഗ ഗുണ്ടാസംഘം ആക്രമണം നടത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പണം ചോദിച്ച് ആക്രോശിച്ചു കൊണ്ടെത്തിയ ഗുണ്ടകൾ നളിനാക്ഷിയുടെ മകൻ ജെ.കിഷോറിനെ (55) നെഞ്ചിൽ കുത്തുകയും വെട്ടുകയും ചെയ്തു. പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഗുണ്ടകൾ പണം എടുക്കടാ എന്ന് ആക്രോശിച്ചു കൊണ്ടാണ് ആക്രമണം നടത്തിയത്. ബഹളം കേട്ട് കാര്യം അന്വേഷിച്ച നളിനാക്ഷിയെ വാക്കറിൽ നിന്നും വലിച്ചു താഴെയിടുകയും കിഷോറിനെ കുത്തുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ആയിരുന്നു. വീട്ടിലെ ടിവി, കസേരകൾ, സെറ്റി, ഫ്രിജ് എന്നിവ തകർത്തു.

''ഞാനും മരുമകളും കൊച്ചുമകളും കിഷോറും ചായ കുടിക്കുകയായിരുന്നു. കോളിങ് ബെൽ ശബ്ദം കേട്ട് മരുമകൾ കതക് തുറന്നപ്പോൾ രണ്ടുപേർ നിൽക്കുന്നു. ഒരാൾ വടിവാളും മറ്റൊരാൾ കഠാരയും ഊരിപ്പിടിച്ച് കതക് തള്ളിത്തുറന്നു വീടിനുള്ളിലേക്കു കയറി. പണം എടുക്കെടാ എന്ന് അലറി മുറിയിലെ ഉപകരണങ്ങളെല്ലാം നശിപ്പിക്കാൻ തുടങ്ങി.

തടയാൻ ശ്രമിച്ച മകന്റെ നെഞ്ചിൽ കുത്തി. കയ്യിൽ വെട്ടി. വന്നവരെ ഞങ്ങൾക്കറിയില്ലായിരുന്നു. വാങ്ങിയ പണം താടാ എന്നയാൾ ആക്രോശിച്ചു കൊണ്ടിരുന്നു. ഞങ്ങൾക്ക് ആരുമായും സാമ്പത്തിക ഇടപാടില്ല'' നളിനാക്ഷി പറഞ്ഞു. കൊച്ചുമകളുടെ ഭർത്താവുമായി സാമ്പത്തിക ഇടപാടുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കുടുംബത്തിന്റെ സംശയം.