വെള്ളരിക്കുണ്ട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അച്ഛനും മകൾക്കും ഗുരുതര പരുക്ക്. ബളാലിലെ പൈങ്ങോട്ട് ഷിജു(52), മകൾ സാന്ദ്ര(16) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ നാലു മണിയോടെ സംഭവം. മകളെ ബസ് കയറ്റിവിടാൻ വെള്ളരിക്കുണ്ടിലേക്ക് പോകവേ കാട്ടുപന്നി ബൈക്കിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് ഇരുവർക്കും പരുക്കേറ്റത്.

ഷിജുവിന്റെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. സാന്ദ്രയുടെ തലയ്ക്കാണ് പരുക്ക്. കാട്ടുപന്നികളുടെ ശല്യം കാരണം മലയോരത്ത് കർഷകർ നിത്യദുരിതമനുഭവിക്കുന്നതിന് പുറമേ മനുഷ്യ ജീവനും കടുത്ത ഭീഷണിയായി മാറുകയാണ്. കഴിഞ്ഞ 3 വർഷത്തിനിടെ മലയോരത്ത് 4 ജീവനാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പൊലിഞ്ഞത്. ഒട്ടേറെ ആളുകൾക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. മാസങ്ങൾക്ക് മുൻപ് പരപ്പ ടൗണിൽ കാട്ടുപന്നി ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവവും ഉണ്ടായിരുന്നു.