സുൽത്താൻ ബത്തേരി: വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ മന്ത്രിമാർ വിളിച്ചുചേർത്ത സർവകക്ഷിയോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചു. വനംമന്ത്രിയെ മാറ്റണമെന്നും മുഖ്യമന്ത്രി വയനാട്ടിൽ നേരിട്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് യു.ഡി.എഫ് ബഹിഷ്‌കരിച്ചത്. വനംമന്ത്രി എ.കെ.ശശീന്ദ്രനെതിരേ കടുത്തരീതിയിലാണ് യു.ഡി.എഫ്. പ്രതിനിധികൾ പ്രതികരിച്ചത്. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, എം.ബി.രാജേഷ്, കെ.രാജൻ എന്നിവരാണ് ചൊവ്വാഴ്ച സുൽത്താൻ ബത്തേരിയിലെത്തിയത്. രാവിലെ സർവകക്ഷിയോഗവും വിളിച്ചുചേർത്തിരുന്നു.

വയനാട്ടിൽ ഇനി വേണ്ടത് ചർച്ചകളല്ലെന്നും നടപടികളാണ് വേണ്ടതെന്നും യോഗം ബഹിഷ്‌കരിച്ച ശേഷം ടി.സിദ്ദീഖ് എംഎ‍ൽഎ. മാധ്യമങ്ങളോട് പറഞ്ഞു. ചർച്ച നടത്തി കബളിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ തുടരുന്നത്. ഈ മന്ത്രിയെ ഇരുത്തി ഇനി വയനാടിന്റെ കാര്യം ചർച്ചചെയ്യാൻ തങ്ങളില്ല. മുഖ്യമന്ത്രി നേരിട്ടുവരണം. വയനാട് മെഡിക്കൽ കോളേജിന്റെ പ്രശ്നത്തിലടക്കം തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ സാധാരണക്കാർക്ക് ഇവിടെ ജീവിക്കണം. ഇവിടുത്തെ ജനങ്ങളെ ഈയാംപാറ്റകളെ പോലെ വന്യമൃഗങ്ങൾക്ക് എറിഞ്ഞുകൊടുത്തിരിക്കുകയാണ്. ഇതിൽ ഒന്നാമത്തെ ഉത്തരവാദി സർക്കാരാണ്. ആ സർക്കാരിന്റെ നാഥനായ മുഖ്യമന്ത്രി ഇവിടെ നേരിട്ടുവരണം. എ.കെ.ശശീന്ദ്രനെ വനംമന്ത്രി സ്ഥാനത്തുനിന്നും ജില്ലയുടെ ചുമതലയിൽനിന്നും നീക്കണം. ജനവികാരം കണക്കിലെടുത്താണ് ഈ ബഹിഷ്‌കരണമെന്നും ടി. സിദ്ദീഖ് പറഞ്ഞു.