നെയ്യാറ്റിൻകര: സ്വന്തം ഭൂമിയെന്ന സ്വപ്നം സഫലമായി നെയ്യാറ്റിൻകര താലൂക്കിലെ 68 കുടുംബങ്ങൾ. എല്ലാവർക്കും ഭൂമി, എല്ലാവർക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാർ നയത്തിന്റെ ഭാഗമായി, നെയ്യാറ്റിൻകര മണ്ഡലത്തിലെ ഭൂരഹിതരായ കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. നെയ്യാറ്റിൻകര താലൂക്ക് ഓഫീസിൽ നടന്ന പട്ടയമേള കെ. ആൻസലൻ എംഎ‍ൽഎ ഉദ്ഘാടനം ചെയ്തു.

പട്ടയം ലഭിച്ച കുടുംബങ്ങളുടെ 50 വർഷമായുള്ള ആവശ്യത്തിനാണ് പരിഹാരമായതെന്ന് അദ്ദേഹം പറഞ്ഞു. നടപടികളിലെ സാങ്കേതികത്വമാണ് പലപ്പോഴും പട്ടയം നൽകുന്നതിന് പ്രധാന തടസ്സമാകാറുള്ളത്. സംസ്ഥാന സർക്കാർ ഈ പ്രശ്നങ്ങളെല്ലാം വേഗത്തിൽ പരിഹരിച്ചാണ് ഭൂരഹിതരായ കുടുംബങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചതെന്നും എംഎ‍ൽഎ പറഞ്ഞു.

നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ പവിത്രാനന്ദപുരം കോളനിയിലെ 30 കുടുംബങ്ങൾക്കും മറ്റ് കോളനികളിൽ ഉൾപ്പെട്ട മൂന്ന് കുടുംബങ്ങൾക്കും സുനാമി പുനരധിവാസ പദ്ധതി പ്രകാരം പുനരധിവസിപ്പിക്കപ്പെട്ട 32 കുടുംബങ്ങൾക്കുമാണ് പട്ടയങ്ങൾ വിതരണം ചെയ്തത്. ഇതിന്പുറമേ മൂന്ന് ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളും വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി ചെയർമാൻ പി.കെ. രാജ്‌മോഹൻ, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻ ഡാർവിൻ, കുളത്തൂർ, അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വാർഡ് കൗൺസിലർ, വാർഡ് മെമ്പർമാർ, സബ്കളക്ടർ എം.എസ് മാധവിക്കുട്ടി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.