തിരുവനന്തപുരം: പ്രത്യേക നിയമസഭ സമ്മേളനം ഡിസംബർ അഞ്ചു മുതൽ വിളിച്ചുചേർക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. സർവകലാശാല ചാൻസലർ പദവിയിൽ നിന്നും ഗവർണറെ മാറ്റുന്ന ഓർഡിനൻസിന് പകരം സഭാ സമ്മേളനത്തിൽ ബിൽ കൊണ്ടു വരാനാണ് നീക്കം.

ചാൻസലർ പദവിയിൽ നിന്നും ഗവർണറെ നീക്കുന്നതുമായി ബന്ധപ്പെട്ട ഓർഡിനൻസ് നേരത്തെ മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. തുടർന്ന് അംഗീകാരത്തിനായി അയച്ചെങ്കിലും ഗവർണർ ഇതിൽ ഒപ്പിട്ടിട്ടില്ല. സഭാ സമ്മേളനം വിളിക്കാൻ തീരുമാനിച്ചതോടെ ഓർഡിനൻസ് റദ്ദാകുന്ന സാഹചര്യവുമുണ്ട്.

സഭാ സമ്മേളനം എന്ന് അവസാനിക്കും എന്നതിൽ മന്ത്രിസഭ തീരുമാനമെടുത്തിട്ടില്ല. സഭാ സമ്മേളനം എന്ന് അവസാനിപ്പിക്കണമെന്നത് സംബന്ധിച്ച് കാര്യോപദേശക സമിതി യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. നിയമസഭ ബിൽ പാസ്സാക്കിയാലും അത് നിയമമാകാൻ ഗവർണർ ഒപ്പിടേണ്ടതുണ്ട്. ബില്ലിൽ ഒപ്പിടുന്നത് വൈകിയാൽ നിയമനടപടികളുമായി മുന്നോട്ടു പോകാനാകും സർക്കാർ തയ്യാറാകുമെന്നാണ് സൂചന.