തിരുവനന്തപുരം: മലയാളത്തിന് ഗൃഹാതുരത്വം നിറഞ്ഞുനിൽക്കുന്ന ഒട്ടേറെ മധുരഗാനങ്ങൾ സംഭാവന ചെയ്ത അനുഗ്രഹീത ഗായകനാനും സംഗീത സംവിധായകനുമാണ് പി.ജയചന്ദ്രൻ. ഒരു കാലഘട്ടത്തിൽ യേശുദാസിനൊപ്പം തന്നെ മലയാളി നെഞ്ചേറ്റിയ സ്വരഗാംഭീര്യത്തിന്റെ ഉടമ. ഇപ്പോൾ പാട്ടിന്റെ ലോകത്തെ ചില പിണക്കങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ രവീന്ദ്രനെക്കുറിച്ചാണ് ജയചന്ദ്രന്റെ പ്രധാന വിമർശനങ്ങൾ. ദേവരാജൻ കൊണ്ടുവന്ന മെലഡി മാറ്റി പാട്ടിൽ സർക്കസ് കൊണ്ടുവരാനാണ് രവീന്ദ്രൻ ശ്രമിച്ചത്. തൃശ്ശൂരിൽ നടന്ന ജയസ്വരനിലാവെന്ന പരിപാടിക്കിടെയായിരുന്നു ജയചന്ദ്രന്റെ പ്രതികരണം.

രവീന്ദ്രനും യേശുദാസും ചേർന്ന് ഒട്ടേറെ സൂപ്പർ ഹിറ്റുകളുണ്ടാക്കി എന്നാൽ ഇവയൊന്നും തനിക്കിഷ്ടമല്ല.ചെന്നൈയിൽ വെച്ച് യേശുദാസിന് മുന്നിൽ രവീന്ദ്രനെ പരിചയപ്പെടുത്തിയത് താനാണ്. എന്നാൽ പിന്നീട് അവർ ഒന്നാകുകയും താൻ പുറത്താകുകയും ചെയ്തു. പിന്നീട് ഒരിക്കൽ താനുമായി സംസാരിക്കവേ നല്ലൊരു പാട്ട് തരാൻ സാധിച്ചില്ലല്ലോ എന്ന് രവീന്ദ്രൻ പറഞ്ഞപ്പോൾ ദേഷ്യമില്ല എന്നായിരുന്നു തന്റെ പ്രതികരണം.

ദേവരാജൻ, ബാബുരാജ്, കെ രാഘവൻ, എം കെ അർജുനൻ എന്നിവർ മാത്രമാണ് മാസ്റ്റർ എന്നു വിളിക്കാൻ യോഗ്യർ. ജോൺസനെ മുക്കാൽ മാസ്റ്റർ എന്നു വിളിക്കാമെന്നും ജയചന്ദ്രൻ പറഞ്ഞു.മുൻപും രവീന്ദ്രനെ കുറിച്ചുള്ള പരാമർശങ്ങളിലൂടെ ജയചന്ദ്രൻ വിവാദത്തിലായിട്ടുണ്ട്. സംഗീതത്തെ അനാവശ്യമായി സങ്കീർണ്ണമാക്കാനാണ് രവീന്ദ്രൻ ശ്രമിച്ചിരുന്നതെന്ന് പരാമർശത്തിൽ രവീന്ദ്രന്റെ ഭാര്യ ശോഭാ രവീന്ദ്രൻ പ്രതികരണവുമായി എത്തിയിരുന്നു.