തിരുവനന്തപുരം: ആരോഗ്യപ്രവർത്തകരെ അപായപ്പെടുത്താൻ ശ്രമിക്കുന്നവരെ കർശനമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും പിരപ്പൻകോട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഉണ്ടാകില്ല.

ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഓർഡിനൻസ് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് വന്ദനയുടെ മരണം. കർമ്മനിരതയായ ഒരു ആരോഗ്യപ്രവർത്തക ആക്രമിക്കപ്പെട്ടതും അവർക്ക് ജീവഹാനി സംഭവിച്ചതും ഞെട്ടലോടെയാണ് കേട്ടത്. നമ്മുടെ നാടിനെക്കുറിച്ചു നല്ലത് മാത്രമേ മറ്റെല്ലാവർക്കും പറയാനുള്ളൂ. അത്തരമൊരു നാടിന്റെ തെറ്റായ ചിത്രം പുറം ലോകവുമായി പങ്കുവെക്കുന്നതിനാണ് ഇത്തരം സംഭവം ഇടയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.