മലപ്പുറം: ഇ പി ജയരാജൻ എല്ലാ മുതലാളിമാരുമായും അടുത്ത ബന്ധമുള്ള ആളാണെന്ന് യൂത്ത് ലീഗ് ജനറൽ ജനറൽ സെക്രട്ടറി പി കെ ഫിറോസ്. പി ജയരാജൻ എന്തൊക്കെ പറഞ്ഞാലും അസ്സൽ സഖാവാണ്. എന്നാൽ ഇപി അങ്ങനെയൊന്നുമല്ലെന്നും പി കെ ഫിറോസ് പറഞ്ഞു. ഫിറോസ് ഫേസ്‌ബുക്കിലൂടെയാണ് തന്റെ അഭിപ്രായം പറഞ്ഞത്.

'എല്ലാ മുതലാളിമാരുമായും അടുത്ത ബന്ധം. മക്കൾക്ക് സ്വദേശത്തും വിദേശത്തും ബിസിനസ് സാമ്രാജ്യം. ഭരണത്തിന്റെ തണലിൽ മുതലാളിമാർക്കൊക്കെ അത്യാവശ്യം സൗകര്യം ചെയ്തുകൊടുക്കൽ. ഇതൊക്കെയാണ് ഇ പി ജയരാജനെതിരായുള്ള ആരോപണം',

പി കെ ഫിറോസ് കുറിച്ചുഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

പി. ജയരാജൻ, എന്തൊക്കെ പറഞ്ഞാലും അസ്സല് സഖാവാണ്. അഴിമതി ഒട്ടും ഇല്ല. മക്കൾക്കൊന്നും ഒരു മുതലാളിയുമായും ചങ്ങാത്തമില്ല. പി.ജെക്കെതിരെ ആകെയുള്ള ആരോപണം കമ്മ്യൂണിസ്റ്റ് ശത്രുക്കളെയൊന്നും ജീവിക്കാൻ സമ്മതിക്കില്ല എന്നതാണ്. അതിന് വേണ്ടി അത്യാവശ്യം ക്വട്ടേഷൻ സംഘങ്ങളെയൊക്കെ തീറ്റിപ്പോറ്റും.

പാർട്ടിക്ക് വേണ്ടി കൊല്ലാൻ തയ്യാറാവുന്നവരെ സംരക്ഷിക്കും. ഇതൊക്കെയാണ് പുള്ളിയുടെ പ്രശ്നം.എന്നാൽ ഇ.പി അങ്ങിനെയൊന്നുമല്ല. എല്ലാ മുതലാളിമാരുമായും അടുത്ത ബന്ധം. മക്കൾക്ക് സ്വദേശത്തും വിദേശത്തും ബിസിനസ് സാമ്രാജ്യം. ഭരണത്തിന്റെ തണലിൽ മുതലാളിമാർക്കൊക്കെ അത്യാവശ്യം സൗകര്യം ചെയ്തുകൊടുക്കൽ. ഇതൊക്കെയാണ് അങ്ങേർക്കെതിരെയുള്ള ആരോപണം.

തെറ്റു തിരുത്തലിൽ ഇവരിൽ ആരുടേതാണ് തെറ്റ് എന്നതാണ് പാർട്ടിക്കാർക്കിടയിലെ ഇപ്പോഴത്തെ പ്രശ്നം.എന്നാൽ മുകളിൽ പറഞ്ഞ രണ്ട് വിശേഷണങ്ങളും ചേർന്ന ഒരാൾ തലപ്പത്തുണ്ട്. എന്തുകൊണ്ടായിരിക്കും അദ്ദേഹത്തിനെതിരെ ഒരാൾ പോലും നാക്ക് ചലിപ്പിക്കാത്തത്? എന്തുകൊണ്ടായിരിക്കും പാർട്ടി അത് ചർച്ച ചെയ്യാത്തത്?