കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ താവക്കരയിലെ ആസ്ഥാനത്ത് വിസിക്കെതിരെ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. സിപിഎം നേതാവിന്റെ ഭാര്യയ്ക്ക് ചട്ടവിരുദ്ധമായി അനധികൃത നിയമനം നൽകാനുള്ള ശ്രമത്തിന് നേതൃത്വം നൽകിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ വൈസ്ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഉടൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ഉച്ചയോടെയാണ് യുവമോർച്ച പ്രവർത്തകർ സർവകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധവുമായി എത്തിയത്.

പ്രവേശന കവാടത്തിനടുത്തുവെച്ച് പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കം ചെയ്തു. പിന്നീട് ടൗൺ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ബിജെപി ജില്ലാ സെക്രട്ടറി അരുൺകൈതപ്രം, യുവമോർച്ച ജില്ലാ പ്രസിഡണ്ട് മനോജ്മാസ്റ്റർ പൊയിലൂർ, ജില്ലാ സെക്രട്ടറി പി.കെ. സ്മിൻതേഷ്, രാരിഷ്, കെ. സാഗർ, അമൽമോഹൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.