കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ ഒന്നാം വർഷ ബി.ഡി. എസ് വിദ്യാർത്ഥിനിയെ റാഗിങിന് ഇരയാക്കിയെന്ന പരാതിയിൽ ആറുസീനിയർ ഫാർമസി വിദ്യാർത്ഥികൾക്കെതിരെ ചക്കരക്കൽ പൊലിസ് കേസെടുത്തു. ആലപ്പുഴ ജില്ലയിലെ പത്തൊമ്പതുകാരിയുടെ പരാതിയിലാണ് കേസെടുത്തത്.

അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജിൽ ഫാർമസി കോഴ്സിനു പഠിക്കുന്ന ആറുസീനിയർ വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ മെയ് ആദ്യവാരത്തിലായിരുന്നു കേസിനാസ്പദമായ റാഗിങ് തുടങ്ങിയത്. പരാതിക്കാരി ഉച്ചയ്ക്ക് ഹോസ്റ്റലിൽ ഭക്ഷണം കഴിക്കാൻ പോകവേ ബോയ്സ് ഹോസ്റ്റലിന്റെ മുൻപിൽവെച്ചു ഫാർമസി കോളേജിൽ പഠിക്കുന്ന സീനിയർ വിദ്യാർത്ഥികളായ കണ്ടാലറിയാവുന്ന നാലുപേർ തടഞ്ഞു നിർത്തി താറാവു മുട്ടയിടുന്നത് എങ്ങനെയെന്ന് അറിയാമോയെന്നു ചോദിക്കുകയും അതു കാണിച്ചുകൊടുക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

ഭയപ്പെടുത്തിയതിനെ തുടർന്ന് പ്രതികൾ പറഞ്ഞപ്രകാരം വിദ്യാർത്ഥിനി അവിടെ ഇരുന്നപ്പോൾ പ്രതികളിലൊരാൾ യുവതിയുടെ ചൂരിദാർ ടോപ്പിന്റെ ഭാഗം പൊന്തിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ പെരുമാറുകയും ചെയ്തു. ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ പ്രതികൾ ഇക്കഴിഞ്ഞ ജൂൺ 15ന് രാവിലെ പരാതിക്കാരി ഹോസ്റ്റലിൽ നിന്നും ക്ളാസിലേക്ക് പോകുന്ന സമയം ഹോസ്റ്റൽ ഗ്രൗണ്ടിന് സമീപത്തുള്ള കാടുകയറിയുള്ള സ്ഥലത്ത് വെച്ചു നാലുപ്രതികളും കണ്ടാലറിയാവുന്ന രണ്ടു പേരും ചേർന്ന് പരാതിക്കാരിയെ വിളിച്ചു നീ അന്നു ചെയ്ത താറാവ് മുട്ടയിടുന്ന സീനിന്റെ വീഡിയോ തങ്ങളുടെ കൈവശമുണ്ടെന്നും അതു മറ്റുള്ളവരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പ്രതികൾ പരാതിക്കാരിയുടെ കൈയിൽ പിടിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനി ഒരാളുടെ മുഖത്തടിക്കുകയും ചെയ്തു. ഇതോടെ കൂട്ടത്തിലൊരാൾ വലതു കൈ പുറകോട്ടു പിടിച്ചമർത്തുകയും മറ്റുള്ളവർ ചേർന്ന് അഞ്ചുവർഷം ഇവിടെ പഠിക്കേണ്ടതാണെന്നു ഓർക്കണമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും റാഗിങ് നിരോധന നിയമപ്രകാരവുമാണ് ചക്കരക്കൽ സി. ഐ ശ്രീജിത്ത് കോടരേി പ്രതികൾക്കെതിരെ കേസെടുത്തത്