ന്യൂഡൽഹി: കേരളാ മുഖ്യമന്ത്രിയെ പരിഹസിച്ചു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ 'വീണ സർവീസ് ടാക്‌സ്' നിലനിൽക്കുന്നെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരളത്തിൽ പദ്ധതികൾ തുടങ്ങാൻ പിണറായി വിജയന്റെ കുടുംബത്തിന് കമ്മീഷൻ നൽകണമെന്നും അഴിമതി,പ്രീണനം,കുടുംബാധിപത്യം എന്നിവയിൽ യുഡിഎഫും എൽഡിഎഫും ഒരുപോലെയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അഴിമതിയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് സ്പീക്കറിന്റെ മിത്ത് പരാമർശമെന്നും അദ്ദേഹം കൂട്ടിചേർത്തു.

അതേസമയം ചൈന ഇന്ത്യയുടെ ഭുമി കൈയേറി എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെയും രാജീവ് ചന്ദ്രശേഖർ വിമർശനമുയർത്തി. ചൈനയുമായി ബന്ധമുള്ളത് രാഹുൽ ഗാന്ധിയുടെ കോൺഗ്രസിനാണെന്നും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ചൈനയുമായി ഒത്ത് തീർപ്പിന് തയ്യാറാകാത്തത് മോദി സർക്കാർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ യാഥാർത്ഥ്യം മറച്ച് വെയ്ക്കുകയാണെന്നും രാഹുലാണ് ചൈനയുമായി ധാരണാപത്രം ഒപ്പ് വെച്ചതെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.