തിരുവനന്തപുരം: മോഷണക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുന്നതിനിടെ, സിഐയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച് രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം. എന്നാൽ അതിവിദഗ്ധമായി പൊലീസ് പ്രതിയെ കീഴ്പ്പെടുത്തി. മേനംകുളം ചിറ്റാറ്റുമുക്ക് തൂമ്പവിളാകംവീട്ടിൽ റാംബോ രഞ്ജിത്തി(37)നെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു.

കഴിഞ്ഞദിവസം മോഷണക്കേസുമായി ബന്ധപ്പെട്ട് ആര്യങ്കോട് പൊലീസാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. 14ന് പുലർച്ചെ കുരവറയിൽ അനിൽകുമാറിന്റെ സ്റ്റീരിയോയും ഗ്യാസ് സിലിണ്ടറും മോഷ്ടിച്ച കേസിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കുന്നതിനിടെ രഞ്ജിത്ത് വെട്ടുകത്തിയുമായി സിഐ സി ശ്രീകുമാരൻ നായരെ ആക്രമിച്ച് രക്ഷപ്പെടാനാണ് ശ്രമിച്ചത്.