കോഴിക്കോട് : കൊടുവള്ളി മണ്ണിൽകടവിലെ ലിമ സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയവർ ലഹരിക്ക് അടിമകൾ.സിന്തറ്റിക്ക് വിഭാഗത്തിൽപ്പെടുന്ന വിലകൂടിയ മയക്കുമരുന്ന് വാങ്ങാനായാണ് ഇവർ മോഷണം പതിവാക്കിയത്.പ്രതികളെ കൊടുവള്ളി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടി.കക്കോടി ആരതി ഹൗസിൽ നവീൻ കൃഷ്ണ (19), പോലൂർ ഇരിങ്ങാട്ടുമീത്തൽ കുഞ്ഞുണ്ണി എന്ന അഭിനന്ദ്(19) എന്നിവരാണ് പിടിയിലായത്.കൂടാതെ എരവന്നൂർ തെക്കേടത്തുതാഴം സ്വദേശിയായ പ്രായപൂർത്തിയാകാത്ത ഒരാൾകൂടി കേസിൽ പിടിയിലാകാനുണ്ട്.

ഒക്ടോബർ പതിനാലിനാണ് ഇവർ സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയത്.പുലർച്ചെ മൂന്നുമണിയോടെയാണ് സൂപ്പർമാർക്കറ്റിന്റെ മുൻവശത്തെ ഗ്ലാസ് തകർത്ത് അകത്തുകയറിയായിരുന്നു മോഷണം.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘത്തിന് കൃത്യം നടന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതികളെകുറിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നു.തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരീക്ഷിച്ചു വരുന്ന പ്രതികളെ വ്യാഴാഴ്‌ച്ചയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

സൂപ്പർ മാർക്കറ്റ് മോഷണം കൂടാതെ പിടിയിലായ പ്രതികൾ നേരത്തെയും വാഹനമോഷണമടക്കം നടത്തിയിരുന്നു.കൊടുവള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ നരിക്കുനിയിൽ നിന്നും സൗത്തുകൊടുവള്ളിയിൽ നിന്നും സ്‌കൂട്ടർ മോഷണം നടത്തിയത് തങ്ങളാണെന്നും കൂടാതെ പിലാശ്ശേരിയിൽ പട്ടാപകൽ കടയിൽ മോഷണം നടത്തിയിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.പ്രതികൾക്ക് വയനാട് ജില്ലയിലെ വൈത്തിരി, കോഴിക്കോട് മെഡിക്കൽ കോളേജ്, വെള്ളയിൽ, കുന്നമംഗലം, ചേവായൂർ, കാക്കൂർ തുടങ്ങി വിവിധ സ്റ്റേഷനുകളിൽ ബൈക്ക് മോഷണ കേസുകൾ ഉള്ളതായി അന്വേഷണത്തിൽ നിന്ന് വ്യക്തമായി.

പ്രതികൾ ലഹരിക്ക് അടിമകളാണെന്ന് പൊലീസ് പറഞ്ഞു. മാരകമായ ലഹരിക്കടിമപ്പെട്ട പ്രതികൾ സിന്തറ്റിക്ക് വിഭാഗത്തിൽ പെട്ട മയക്കുമരുന്ന് വാങ്ങാൻ വേണ്ടിയാണ് മോഷണം പതിവാക്കിയത്.ഇവരെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതി മുൻപാകെ ഹാജരാക്കി റിമാന്റ് ചെയ്തു.