ഷാർജ: യുഎഇയിലെ യാബ് ലീഗൽ ഗ്രുപ്പിന്റെ സിഇഒയും ഗ്ലോബൽ പ്രവാസി അസോസിയേഷന്റെ സ്ഥാപകനുമായ സലാം പാപ്പിനിശ്ശേരിയെ ബംഗ്ലാദേശിൽ വെച്ച് നടക്കുന്ന ഇന്റർനാഷനൽ പീസ് കോൺഫറൻസിൽ മുഖ്യാതിഥിയായി തിരഞ്ഞെടുത്തു. സെപ്റ്റംബർ 23 ന് ധാക്കയിൽ വച്ചാണ് സെമിനാർ നടക്കുന്നത്.

കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ ഇദ്ദേഹം യൂഎഇ ഉൾപ്പടെ സൗജന്യ നിയമ സഹായ സാമൂഹ്യ സേവന രംഗങ്ങളിൽ സജീവസാന്നിധ്യമാണ്. നൂറുകണക്കിന് മൃതദേഹങ്ങൾ തടസ്സങ്ങൾ ഒഴിവാക്കി നാട്ടിലെത്തിക്കാനും യുഎഇയിൽ നിയമപരമായ പ്രശ്‌നങ്ങളിൽ അകപ്പെട്ടവരെ നിയമപരമായി സഹായിക്കാനും എന്നും മുൻപന്തിയിൽ ആയിരുന്നു ഈ മലയാളി .

വിസ തട്ടിപ്പിന് ഇരയായി തലചായ്ക്കാൻ ഒരിടമില്ലാത്ത മണലാരണ്യത്തിൽ ഒറ്റപ്പെട്ടുപോയ നിരവധി ഇന്ത്യക്കാർക്ക് സഹായകരമായ നിലപാടെടുക്കുകയും അവരെ തിരിച്ച് നാട്ടിലെത്തിക്കാനും മുൻകൈയെടുത്തത് സലാം പാപ്പിനിശ്ശേരിയാണ്.

കോവിഡ് കാലത്തു വിമാന സർവീസുകൾ നിലച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ പ്രയാസപ്പെട്ട നിരവധിയാളുകൾക്ക് നാടണയുന്നതിനായി ചാർട്ടർ ഫ്ളൈറ്റ് വിമാനം എന്ന ആശയം കൊണ്ടുരികയും, സൗജന്യ ടിക്കറ്റുകൾ ഉൾപ്പടെയുള്ള സഹായങ്ങൾ ഒരുക്കുകയും ചെയ്തു. നീറ്റ്, ജെഇഇ എക്സാം സെന്ററുകൾ യുഎഇയിൽ നടപ്പിലാക്കുന്നതിന് സുപ്രീം കോടതിയിൽ കേസ് നടത്തുകയും ചെയ്തു. ഇതെല്ലാം ഉൾക്കൊള്ളിച്ചുള്ള സലാം പാപ്പിനിശ്ശേരിയുടെ 'കാലം പറഞ്ഞ വില്ലൻ' എന്ന പുസ്തകം വായനക്കാരുടെ ഹൃദയം കീഴടക്കിയിരുന്നു.