കോഴിക്കോട്:എട്ടാം ക്ലാസുകാരി ലഹരിക്കടത്തിൽ ഉൾപ്പെട്ട സംഭവത്തിൽ നടപടിയെടുക്കാൻ വിദ്യാഭ്യാസമന്ത്രിയുടെ നിർദ്ദേശം.അഴിയൂരിൽ 13 കാരിയായ വിദ്യാർത്ഥിനിയാണ് ലഹരിമരുന്ന് കാരിയറായതായി കണ്ടെത്തിയിരുന്നത്.സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഡിഡിഇ ക്ക് വിദ്യാഭ്യാസമന്ത്രി നിർദ്ദേശം നൽകി.ഇതേ തുടർന്ന് ഡി.ഡി.ഇ സ്‌കൂളിലെത്തി പരിശോധന നടത്തി.കുട്ടിയെ പഠനത്തിലേക്ക് കൊണ്ടുവരാനും വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിന് നിർദ്ദേശം നൽകി.

കുട്ടിയെ ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചതിനും കയ്യിൽ കയറി പിടിച്ചതിനും നാട്ടുകാരനായ യുവാവിനെതിരെ പോക്‌സോ കേസെടുത്ത് ചോമ്പാല പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.എന്നാൽ പ്രതിക്കെതിരെ ഇതുവരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.കുട്ടിയിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി.കൗൺസിലറുടെ സാന്നിധ്യത്തിൽ വടകര വനിത സെല്ലിലാണ് മൊഴിയെടുപ്പ്.

ലഹരിയുടെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കുമെന്നും സ്‌കൂളിലും പരിസരത്തും പരിശോധന ശക്തമാക്കുമെന്നും എക്‌സൈസ് അറിയിച്ചു. ബൈക്കിൽ ലഹരി എത്തിക്കുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശനനടപടി എടുക്കും.മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം സ്‌കൂളിലെത്തി അദ്ധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.കുട്ടിയുടെ സ്‌കൂളിൽ സർവ്വകക്ഷിയോഗവും നടന്നു.