മേപ്പാടി :കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ വയനാട് മേപ്പാടി പോളി ടെക്‌നിക് കോളേജിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ ഏറ്റുമുട്ടി.എസ്എഫ്‌ഐ പ്രവർത്തകരും യുഡിഎസ്എഫ് പ്രവർത്തകരുമാണ് ഏറ്റുമുട്ടിയത്.എസ്എഫ്‌ഐ ജില്ലാ ജോയിൻ സെക്രട്ടറി അപർണാ ഗൗരി, യുഡിഎസ്എഫ് ചെയർമാൻ മുഹമ്മദ് സാലിം തുടങ്ങിയവർക്ക് സംഘർഷത്തിൽ പരിക്കേറ്റു.നെഞ്ചിന് ഗുരുതര പരിക്കേറ്റ അപർണയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിദ്യാർത്ഥികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി.വിദ്യാർത്ഥികളുടെ ആക്രമണത്തിൽ മേപ്പാടി എസ്എച്ച്ഒ വിപിന് മുഖത്ത് പരിക്കേറ്റു. സംഭവത്തിൽ 3 വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.കോളേജിലെ യുഡിഎസ്എഫിന്റെ പിന്തുണയുള്ള ലഹരി സംഘമാണ് വനിതാ നേതാവിനെ ആക്രമിച്ചതെന്ന് എസ്എഫ്‌ഐ ആരോപിച്ചു.

എന്നാൽ യൂണിയൻ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ യുഡിഎസ്എഫ് വിദ്യാർത്ഥികളെ എസ്എഫ്‌ഐയും പൊലീസും ചേർന്ന് വളഞ്ഞിട്ട് ആക്രമിച്ചെന്ന് യുഡിഎസ്എഫ് കുറ്റപ്പെടുത്തി. ചികിത്സയിൽ കഴിയുന്ന അപർണ ഗൗരിയെ സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ആശുപത്രിയിലെത്തി സന്ദർശിച്ചു.