തിരുവനന്തപുരം: ഷാരോൺ കൊലക്കേസിലെ പ്രതി ഗ്രീഷ്മ പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നീ പൊലീസുകാരെയാണ് സസ്‌പെന്റ് ചെയ്തത്. നെടുമങ്ങാട് ഡിവൈഎസ്‌പി ഓഫീസിലെ ശുചിമുറിയിൽ ഉണ്ടായിരുന്ന അണുനാശിനി കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചത്. ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചു എന്ന പ്രാഥമിക വിലയിരുത്തലിലാണ് നടപടി.

തിങ്കളാഴ്ച രാവിലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽവച്ചായിരുന്നു ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന അണുനാശിനി കുടിച്ചാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. തുടർന്ന് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം, ഷാരോൺ കൊലക്കേസിൽ ഗ്രീഷ്മയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

നാല് വനിതാ പൊലീസുകാർക്കായിരുന്നു സുരക്ഷാ ചുമതല ഉണ്ടായിരുന്നത്. രണ്ട് വനിതാ പൊലീസുകാർ ചേർന്നാണ് ഗ്രീഷ്മയെ ശുചിമുറിയിലേക്ക് കൊണ്ടു പോയത്. എന്നാൽ പ്രതികളെ സുരക്ഷിതമായി കൊണ്ടു പോകുന്ന ശുചിമുറി ഒഴിവാക്കി പൊലീസ് സ്റ്റേഷന് പിറകിലുള്ള ശുചിമുറിയിലേക്കാണ് കൊണ്ടുപോയത്. ശുചിമുറിയിൽ ഗ്രീഷ്മയെ കയറ്റുന്നതിന് മുമ്പ് അവിടെ അപകടകരമായ എന്തെങ്കിലും സാമഗ്രികൾ ഉണ്ടോ എന്ന കാര്യം പരിശോധിച്ചതുമില്ല. ഇങ്ങനെ ഗുരുതരമായ വീഴ്ചയാണ് കാവൽ നിന്ന രണ്ടു വനിതാ പൊലീസുകാരുടെ ഭാഗത്തുനിന്നുണ്ടായത്. ഇക്കാര്യം റൂറൽ എസ്‌പി. തന്നെ സമ്മതിച്ചിരുന്നു. തുടർന്നാണ് ഇവർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

രാവിലെ എസ്‌പി ഓഫീസിലെത്തിച്ച് അറസ്റ്റും തെളിവെടുപ്പ് അടക്കം തുടർ നടപടികളും പ്രതീക്ഷിച്ചിരിക്കെയാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. സുരക്ഷയ്ക്ക് നാല് പൊലീസുകാരെ പ്രത്യേകം ചുമതലപ്പെടുത്തിയാണ് രാത്രി ഒന്നേകാലോടെ നെടുമങ്ങാട് ഡിവൈഎസ്‌പി ഓഫീസിലേക്ക് ഗ്രീഷ്മയെ എത്തിക്കുന്നത്. സുരക്ഷാ പരിശോധന നടത്തിയ ശുചിമുറിയുണ്ടായിട്ടും രാവിലെ രണ്ട് പൊലീസുകാർ ഗ്രീഷ്മയെ കൊണ്ടുപോയത് സ്റ്റേഷന് പുറത്തെ ശുചിമുറിയിലേക്കാണ്. അവിടെ വച്ചാണ് ഗ്രീഷ്മ അണുനാശിനി കുടിച്ചത്. ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ച ഗ്രീഷ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. അടിയന്തര ചികിത്സ നൽകി. മെഡിക്കൽ ഐസിയുവിൽ നിരീക്ഷണത്തിലാണ് ഗ്രീഷ്മ.

അതേസമയം, കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കുന്നത് അടക്കം നിർണ്ണായക നീക്കങ്ങളിലാണ് പൊലീസ്. ആത്മഹത്യ ശ്രമത്തെ തുടർന്ന് ഗ്രീഷ്മയെ ഒപ്പമിരുത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്യനുള്ള പൊലീസ് തീരുമാനം പാളി. അന്വേഷണം വൈകിപ്പിക്കുന്നതിനുള്ള ആസൂത്രിത നീക്കമായിരുന്നോ ആത്മഹത്യാശ്രമം എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കും. ആശുപത്രിയിൽ കഴിയുന്ന ഗ്രീഷ്മയുടെ ആരോഗ്യ സ്ഥിതി മെച്ചെപ്പെടുന്നതിനനുസരിച്ച് തെളിവെടുപ്പ് അടക്കം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.