കൊല്ലം: കൊട്ടാരക്കരയിൽ ഷവർമ കഴിച്ചതിനെ തുടർന്ന് സഹോദരങ്ങൾ ആശുപത്രിയിലായി. മൈലം സ്വദേശികളായ സഹോദരനും, സഹോദരിയുമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലായത്. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായ രോഗികൾക്ക് ഭക്ഷ്യ വിഷബാധയാണ് കാരണമെന്ന് ഡോക്ടർ അറിയിച്ചു.

മൈലത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നാണ് ഇരുവരും ഷവർമ വാങ്ങി കഴിച്ചത്. ലൈസൻസ് ഇല്ലാതെ ഷവർമ വിൽക്കുന്ന സ്ഥാപനങ്ങൾക്കായി പരിശോധനകൾ നടന്നു വരവേയാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്.

ഷവർമയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാകുന്നതിനെ തുടർന്നാണ് ആരോഗ്യവകുപ്പിന്റെ നടപടി. ഷവർമയുണ്ടാക്കാൻ ലൈസൻസില്ലെങ്കിൽ അഞ്ചു ലക്ഷം രൂപ പിഴയും ആറു മാസം തടവും ലഭിക്കും. പാചകക്കാരനും വിതരണക്കാരനും മെഡിക്കൽ ഫിറ്റനസ് സർട്ടിഫിക്കറ്റുണ്ടാകണം. പാചകക്കാർ ഫുഡ്സേഫ്റ്റി ട്രെയിനിംഗും സർട്ടിഫിക്കേഷനും നേടിയിരിക്കണം.

അംഗീകൃത വിതരണക്കാരിൽ നിന്ന് മാത്രമേ സാധനങ്ങൾ വാങ്ങാവൂ. തുറന്ന പരിസരത്തും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവർമ തയാറാക്കാൻ പാടില്ല. നാല് മണിക്കൂറിന് ശേഷം ബാക്കി വന്ന ഇറച്ചി ഷവർമയിൽ ഉപയോഗിക്കരുത്. പാഴ്സലിൽ തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം.