തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള എല്ലാ കുട്ടികൾക്കും മദ്ധ്യവേനൽ അവധിക്കാലത്തേക്ക് 5 കിലോഗ്രാം അരി വീതം നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മാർച്ച് മാസം ഇരുപതാം തീയതി മുതൽ അരി വിതരണം ആരംഭിക്കുന്നതാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സോഷ്യൽ ഓഡിറ്റ് നടത്തുന്നതിനായി വിവിധ ഏജൻസികളിൽ നിന്ന് താൽപര്യപത്രം ക്ഷണിക്കുകയും അതിൽ നിന്ന് കില-യെ തെരഞ്ഞെടുക്കുകയും ചെയ്തു. ഓരോ ജില്ലയിൽ നിന്നും 20 സ്‌കൂളുകൾ വീതം സംസ്ഥാനത്തെ 14 ജില്ലകളിലായി 280 സ്‌കൂളുകൾ തെരഞ്ഞെടുത്താണ് സോഷ്യൽ ഓഡിറ്റ് നടത്തിയതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

തീരപ്രദേശം, മലമ്പ്രദേശം, ട്രൈബൽ ഏരിയ തുടങ്ങിയ മേഖലകളിലുള്ള സ്‌കൂളുകളും ഉൾപ്പടുന്നു. ഓഡിറ്റ്, സ്‌കൂൾ സഭ, പബ്ലിക് ഹിയറിങ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് സോഷ്യൽ ഓഡിറ്റ് നടത്തപ്പെടുന്നത്. കിലയുടെ ആർ.പി മാർ സ്‌കൂളുകളിൽ എത്തി ഗുണഭോക്താക്കളായ കുട്ടികളുടെ രക്ഷിതാക്കളെ തെരഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകി, ഈ രക്ഷിതാക്കൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകളും ഭൗതിക സാഹചര്യങ്ങളും പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കി സ്‌കൂൾ സഭകളിൽ അവതരിപ്പിച്ച് പാസാക്കുന്ന രീതിയിലാണ് ഇത് നടപ്പാക്കുന്നത്.

ഓഡിറ്റ് നടന്ന 5 സ്‌കൂളുകൾ ഒരു ക്ലസ്റ്ററായി തിരിച്ച് ഒരു ക്ലസ്റ്ററിന് ഒരു പബ്ലിക് ഹിയറിങ് എന്ന രീതിയിൽ പബ്ലിക് മീറ്റിംഗുകൾ നടത്തുന്നു. ഈ മീറ്റിംഗുകളിൽ വാർഡ് മെമ്പർമാർ മുതൽ എംഎൽഎ മാർ വരെയുള്ള ജന പ്രതിനിധികളും, ആരോഗ്യം, കൃഷി, സപ്ലൈക്കോ, എഫ്‌സിഐ, ഫുഡ് സേഫ്റ്റി തുടങ്ങി വിവിധ വകുപ്പിലെ പ്രതിനിധികളും പങ്കെടുക്കുകയും പബ്ലിക് ഹിയറിംഗിൽ ഉയർന്നു വന്ന ഉച്ചഭക്ഷണ സംബന്ധമായ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്നു.

ഇതിലൂടെ സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയെ പറ്റി രക്ഷിതാക്കൾക്കും പൊതു ജനങ്ങൾക്കും മെച്ചപ്പെട്ട അറിവു ലഭിക്കുകയും തങ്ങളുടെ കുട്ടികൾക്ക് ലഭിക്കേണ്ട അളവിലും ഗുണത്തിലും ഈ പദ്ധതിയുടെ ഗുണങ്ങൾ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടുകയും ചെയ്യുന്നു. 2023 ജനുവരി 23 മുതൽ ആരംഭിച്ച സോഷ്യൽ ഓഡിറ്റ് 12 ജില്ലകളിൽ പൂർത്തീകരിച്ചിട്ടുണ്ട്. മാർച്ച് പത്തോടെ ഈ വർഷത്തെ സോഷ്യൽ ഓഡിറ്റ് പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള തീവ്രശ്രമം പൊതുവിദ്യാഭ്യാസ വകുപ്പും കിലയും ചേർന്ന് നടത്തി വരുന്നതായും മന്ത്രി പറഞ്ഞു.