മാനന്തവാടി:ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ വിശ്വ ഏക്ത കപ്പലിലെ ട്രെയിനിയായ മലയാളി ചരക്കു കപ്പൽ ജീവനക്കാരനെ യാത്രാമധ്യേ കാണാനില്ലെന്ന് പരാതി.വയനാട് മാനന്തവാടിക്കടുത്ത വാളാട് സ്വദേശി നരിക്കുഴിയിൽ ഷാജി, ഷീജ ദമ്പതികളുടെ മകൻ എൻ.എസ് പ്രജിത്തിനെയാണ് കാണാതായത്.വിശാഖപട്ടണത്ത് നിന്നും ഗുജറാത്തിലേക്കുള്ള യാത്രാ മധ്യേ പ്രജിത്തിനെ കാണാതായെന്നാണ് കമ്പനി ജീവനക്കാർ വീട്ടുകാരെ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവർ ചരക്കുമായി വിശാഖപട്ടണത്ത് നിന്നും യാത്ര തിരിച്ചത്.പ്രജിത്ത് അവസാനമായി വീട്ടിലേക്ക് വിളിക്കുന്നതും അന്നാണ്.വെള്ളിയാഴ്ച അമ്മയ്ക്ക് ഫോണിൽ സന്ദേശമയക്കുകയും ചെയ്തിരുന്നു.തീരത്തേക്കെത്താൻ കുറച്ച് ദിവസം കൂടിയെടുക്കുമെന്നായിരുന്നു സന്ദേശം.എന്നാൽ ശനിയാഴ്ചയോടെ കപ്പൽ കമ്പനി ജീവനക്കാർ പ്രജിത്തിനെ കാണാനില്ലെന്ന വിവരമാണ് വീട്ടുകാരെ അറിയിച്ചത്.ശനിയാഴ്ച രാവിലെ ജീവനക്കാരുടെ അറ്റൻഡൻസ് എടുക്കുമ്പോൾ പ്രജിത്തിനെ കാണാനില്ലെന്നും വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ ഉറങ്ങാൻ പോയതായിരുന്നുവെന്നുമാണ് കപ്പൽ ജീവനക്കാർ നൽകിയ വിശദീകരണം.

കപ്പൽ തിരിച്ചുപോയി തിരച്ചിൽ നടത്തിയെന്നും തിങ്കളാഴ്ച (13.12.2022)ഉച്ചവരെവരെ തിരച്ചിൽ തുടരുമെന്നും അറിയിച്ചിരുന്നു.കപ്പൽ ഇപ്പോഴും തീരത്തടുക്കാത്തതിനാൽ കൂടുതൽ വിവരങ്ങളൊന്നും തന്നെ വീട്ടുകാർക്ക് ലഭ്യമായിട്ടില്ല.എൻജിനിയറിങ് ബിരുദദാരിയായ പ്രജിത്ത്. സെപ്റ്റംബർ 13 നാണ് കപ്പിലിലെ ജോലിക്കായി പ്രജിത്ത് പോയത്.തുടർന്ന് ഒരുമാസത്തോളം വിശാഖപട്ടണത്ത് തന്നെയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.