കോട്ടയം: നടൻ ദിലീപുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും നടന്റെ പേരിൽ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കാൻ താൻ മണ്ടനല്ലെന്നും ഷോൺ ജോർജ്. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിന് സ്‌ക്രീൻ ഷോട്ടുകളും ചാറ്റുകളും കൈമാറിയിട്ടുണ്ട്. ദിലീപുമായി നല്ല ആത്മബന്ധമാണുള്ളത്. എന്നാൽ ചാറ്റുകൾ നിർമ്മിച്ച് നൽകിയിട്ടില്ലെന്നും അഭിഭാഷകനായ താൻ അത്തരം മണ്ടത്തരം കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രൈംബ്രാഞ്ച് റെയ്ഡിന് പിന്നാലെയായിരുന്നു പ്രതികരണം.

ദിലീപിന്റെ സഹോദരൻ അനൂപുമായി സൗഹൃദമില്ലെന്നും ഷോൺ പറഞ്ഞു. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി എന്റെ ഫോട്ടോ പ്രൊഫൈൽ പിക്ചറാക്കാൻ ആർക്കാണ് പറ്റാത്തത്. താൻ ഒരു അഭിഭാഷകനല്ലെ?. അത്രെയും മണ്ടത്തരം ആരെങ്കിലും കാണിക്കുമോയെന്നും ഷോൺ ജോർജ് ചോദിച്ചു. ക്രൈംബ്രാഞ്ച് വീട്ടിൽ നടത്തിയ റെയ്ഡിൽ പിള്ളേര് കളിക്കുന്ന മൂന്ന് മൊബൈൽ ഫോണുകളും കേടായ ഒരു ടാബും കാറിൽ പാട്ടുകേൾക്കുന്ന പെൻഡ്രൈവും അഞ്ച് സിം കാർഡുകളും പിടിച്ചെടുത്തതായും ഷോൺ അറിയിച്ചു.ദിലീപിന് ദോഷകരമായി വന്ന ചാറ്റുകൾ അടക്കം അയച്ചു നൽകിയിട്ടുണ്ടെന്ന് ഷോൺ ജോർജ് പറഞ്ഞു. പണ്ട് അയച്ചു നൽകിയ ചാറ്റുകളിൽ കേസിന് ആസ്പദമായ ചാറ്റുകൾ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നു എന്ന വ്യാജപ്രചാരണത്തിന്റെ ഭാഗമായി സ്‌ക്രീൻഷോട്ടുകൾ സൃഷ്ടിച്ച സംഭവത്തിലാണ് ക്രൈംബ്രാഞ്ച് റെയ്ഡ്. പരിശോധനയിൽ മൂന്ന് മൊബൈൽ ഫോണുകൾ, 5 മെമ്മറി കാർഡുകൾ, രണ്ട് ടാബുകൾ എന്നിവ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഇന്ന് രാവിലെയായിരുന്നു ഷോൺ ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധനയ്ക്ക് എത്തിയത്. ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിലേക്ക് സ്‌ക്രീൻ ഷോട്ടുകൾ വന്നത് ഷോൺ ജോർജിന്റെ ഫോൺ കോൺടാക്ടിൽ നിന്നാണെന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തലിനേത്തുടർന്നായിരുന്നു റെയ്ഡ്. കൃത്രിമ സ്‌ക്രീൻ ഷോട്ടുകൾ നിർമ്മിച്ച മൊബൈൽ ഫോൺ കണ്ടെടുക്കുകയായിരുന്നു ലക്ഷ്യം. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അമ്പിളി കുട്ടൻ, തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.